കാസര്‍കോട്: കര്‍ണാടകത്തിൽ നിന്ന് എത്തി നിരീക്ഷണത്തിലായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളാതിര്‍ത്തിയിലെ ദേലംപാടി നൂജിബെട്ടു സ്വദേശി ചന്ദ്രശേഖരന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇയാള്‍ കര്‍ണാടക ജാല്‍സൂരിനടുത്ത് അടുക്കാറില്‍ നിന്ന് നാട്ടിലെത്തിയത്. അടുക്കാറിലെ ഭാര്യയുടെ വീട്ടില്‍ രണ്ട് കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളുടെ തറവാട് വീടാണ് കേരളാതിര്‍ത്തിയായ നൂജിബെട്ടുവിലുള്ളത്. സഹോദരങ്ങളാണ് ഇവിടെ ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യയോടും മക്കളോടും പിണങ്ങിയാണ് ഇവിടെ വന്നതെന്ന് പറയപ്പെടുന്നു.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതിര്‍ത്തിയില്‍ റോഡില്‍ മണ്ണിട്ടതിനാല്‍ പോലീസ് എത്താന്‍ വൈകി. പിന്നീട് വൈകീട്ട് ആദൂര്‍ പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച കോവിവിഡ് പരിശോധനക്കായി സ്രവം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനാ ഫലത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഊടുവഴിയിലൂടെയാണ് ഇയാള്‍ നാട്ടിലെത്തിയതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ ആരോഗ്യവകുപ്പ് അധികൃതരോ, പഞ്ചായത്ത് അധികൃതരോ അറിഞ്ഞിട്ടില്ല.
പരേതരായ കുഞ്ഞന്റെയും കമലയുടെയും മകനാണ്. സഹോദരങ്ങള്‍: ശങ്കരന്‍, രവി, കുസുമം.
0 Comments