NEWS UPDATE

6/recent/ticker-posts

പനയാലിലെ പെമ്പിളൈ ഒരുമ; കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ നാല് വീട്ടമ്മമാര്‍

ബേക്കല്‍: കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ നാല് വീട്ടമ്മ മാരുടെ വിയർപ്പിന്റെ വിലയാണ് 2.6 ഏക്കറിൽ പരന്നു കിടക്കുന്ന ഈ പച്ചക്കറി പാടം. രണ്ടേക്കറിൽ ഹൈബ്രീഡ് വെണ്ട, ബാക്കി സ്ഥലത്ത് കക്കരി, മത്തൻ, കുമ്പളം, മധുരക്കിഴങ്ങ്, തുടങ്ങി വിവിധയിനം പച്ചക്കറികൾ.[www.malabarflash.com]

ഒന്നിൽ പോയാൽ മറ്റൊന്നിൽ നേടാമെന്ന ചങ്കുറപ്പിലാണ് ഇവർ അഞ്ചാം കൊല്ലവും ഇതേ സ്ഥലത്ത് കൃഷിക്കിറങ്ങിയിരിക്കുന്നത്. പള്ളിക്കര പനയാൽ മുതുവത്തെ ഹരിത മിത്ര സ്വയം സഹായ സംഘത്തിലെ എം.ശാന്ത, എം. കാർത്യായനി, എ. രാധാ, എ. കാർത്യായനി, എന്നിവരാണ്
വിഷം പുരളാത്ത പച്ചക്കറി നാട്ടുകാരിലേക്ക് എത്തിക്കുന്നത്.

വെണ്ടനട്ട ചാലിന് മണ്ണിടാൻ മാത്രമാണിവർ പുരുഷന്മാരെ കൂലിക്ക് കൂട്ടിയത്. വേഗത്തിൽ കള നീക്കം ചെയ്യാൻ സ്ത്രീ തൊഴിലാളികളെ വിളിച്ച തൊഴിച്ചാൽ ബാക്കി കൃഷിപ്പണികളൊക്കെ ഈ നാൽവർ സംഘം തന്നെ ചെയ്തു വരുന്നു.

പണിക്കാർക്ക് കൂലി കൊടുക്കാനുള്ള തുക വെണ്ടയുടെ ഇടയിൽ നട്ട ചീരവിറ്റ് ഉണ്ടാക്കി. .വെണ്ട വിള വെടുപ്പ് തുടങ്ങി കഴിഞ്ഞു. മുൻ കാലങ്ങളിലെ അനുഭവം വെച്ച് ഓണക്കലമാകുമ്പോള്‍ ഒന്നിടവിട്ട ദിവസo 300 കിലോ വെണ്ടയ്ക്ക പറിക്കാമെന്ന കണക്ക് കൂട്ടലിലാണ് ഈ അമ്മമാർ.
കിലോക്ക് 40 രൂപ തോതിൽ വാങ്ങാന്‍ പാടത്തു തന്നെ ആളെത്തുന്നുണ്ട്. 

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കൃഷിയിടങ്ങളെ ചുറ്റിപ്പറ്റിയാണിവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. നാല് പേര്‍ക്കും പശുവളർത്തലുണ്ട്.
ഇതിനു പുറമെ പാക്കം പാടം വയലിൽ നെൽ കൃഷി ചെയ്യുന്നു.
നെൽകൃഷി വിള വെടുത്തു കഴിഞ്ഞാൽ ആ വയലിൽ പയറും, ചീരയും, വെള്ളരിയുമെല്ലാം ഇവരുടെ കൈകളിലൂടെ വീണ്ടും തളിർക്കും.
പെൺ മക്കളെ കെട്ടിച്ചയക്കാനും, മക്കളെ വിദേശത്തയക്കാനുമെല്ലാം ഈ തളിർപ്പുകൾ തങ്ങളുടെ ജീവിതത്തിൽ വലിയ പങ്കു വഹിച്ചുവെന്ന് നാലു പേരും സമ്മതിക്കുന്നു.
ഇവർക്കാവശ്യമായ സഹായവും, ഉപദേശങ്ങളുമായി പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയും, കൃഷി ഓഫീസർ കെ.വേണുഗോപാലനും, മറ്റ് ജീവനക്കാരും എപ്പോഴുെമെത്തുന്നുണ്ട്.

Post a Comment

0 Comments