NEWS UPDATE

6/recent/ticker-posts

ഗുജറാത്തിനെ തകര്‍ത്ത് 5-ാം ഐപിഎല്‍ കിരീടം സ്വന്തമാക്കി ധോനിയും സംഘവും

അഹമ്മദാബാദ്: ചരിത്രം അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പെയ്തിറങ്ങി... 2023 ഐ.പി.എല്‍ കിരീടത്തില്‍ ഇതാ ധോനിയും സംഘവും മുത്തമിട്ടിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം കിരീടം മോഹിച്ച് കലാശപ്പോരിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ അവസാന പന്തില്‍ തകര്‍ത്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നു. അഞ്ചുവിക്കറ്റിനാണ് ചെന്നൈയുടെ വിജയം. മഴയും മോശം കാലാവസ്ഥയും വില്ലനായി അവതരിച്ചെങ്കിലും ചെന്നൈയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.[www.malabarflash.com]


മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഗുജറാത്തിനെതിരായ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്‌സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയനായകനായി. മറുവശത്ത് സ്വന്തം ഗ്രൗണ്ടില്‍ ഹാര്‍ദിക്കും സംഘവും കണ്ണീരോടെ മടങ്ങി. ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐ.പി.എല്‍ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ധോനിയും സംഘവുമെത്തി.

215 റണ്‍സുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്‌വാദും ഡെവോണ്‍ കോണ്‍വെയുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇന്നിങ്‌സിലെ ആദ്യ മൂന്ന് പന്ത് പൂര്‍ത്തിയായപ്പോഴേക്കും വില്ലനായി മഴ അവതരിച്ചു. ഇതോടെ മത്സരം രണ്ട് മണിക്കൂറോളം വൈകി. പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 171 റണ്‍സായി മാറി.

15 ഓവറായതോടെ ചെന്നൈ ഓപ്പണര്‍മാര്‍ തുടക്കംതൊട്ട് ആക്രമണം അഴിച്ചുവിട്ടു. കോണ്‍വെയും ഋതുരാജും ഒരുപോലെ ബാറ്റുവീശിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. ഇരുവരും ചേര്‍ന്ന് വെറും 3.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഏഴാം ഓവറില്‍ ഋതുരാജ് പുറത്തായി. 16 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ നൂര്‍ അഹമ്മദ് പുറത്താക്കി. ആദ്യ വിക്കറ്റില്‍ കോണ്‍വെയ്‌ക്കൊപ്പം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്.

അതേ ഓവറില്‍ തന്നെ കോണ്‍വെയെയും മടക്കി നൂര്‍ അഹമ്മദ് ചെന്നൈയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 25 പന്തുകളില്‍ നിന്ന് 47 റണ്‍സെടുത്ത കോണ്‍വെയുടെ ഷോട്ട് മോഹിത് ശര്‍മ കൈയ്യിലൊതുക്കി. ഇതോടെ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 74 റണ്‍സ് എന്ന സ്‌കോറില്‍ നിന്ന് 78 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. രണ്ട് വിക്കറ്റ് വീണതോടെ ക്രീസില്‍ ശിവം ദുബെയും അജിങ്ക്യ രഹാനെയും ഒന്നിച്ചു.

വന്നയുടന്‍ രണ്ട് സിക്‌സടിച്ചുകൊണ്ട് രഹാനെ ചെന്നൈയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഒന്‍പതാം ഓവറെറിഞ്ഞ നൂര്‍ അഹമ്മദ് റണ്‍സ് നല്‍കുന്നതില്‍ പിശുക്കുകാണിച്ചതോടെ ചെന്നൈ ക്യാമ്പില്‍ വീണ്ടും ആശങ്ക പരന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 100 കടന്നു. ആദ്യ പത്തോവറില്‍ ചെന്നൈ 112 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ അവസാന അഞ്ചോവറില്‍ വിജയലക്ഷ്യം 59 റണ്‍സായി മാറി.

11-ാം ഓവറില്‍ മോഹിത് ശര്‍മ രഹാനെയെ പുറത്താക്കിയതോടെ ചെന്നൈ പതറി. 13 പന്തില്‍ 27 റണ്‍സെടുത്ത രഹാനെയെ മികച്ച ക്യാച്ചിലൂടെ വിജയ് ശങ്കര്‍ പുറത്താക്കി. ആ ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ ചെന്നൈയുടെ വിജയലക്ഷ്യം നാലോവറില്‍ 53 റണ്‍സായി ഉയര്‍ന്നു. രഹാനെയ്ക്ക് പകരം അമ്പാട്ടി റായുഡുവാണ് ക്രീസിലെത്തിയത്. റാഷിദ് ഖാന്‍ ചെയ്ത 12-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സടിച്ച് ദുബെ ചെന്നൈയ്ക്ക് ആശ്വാസമേകി. ഇതോടെ വിജയലക്ഷ്യം മൂന്നോവറില്‍ 38 റണ്‍സായി മാറി.

മോഹിത് ശര്‍മ ചെയ്ത 13-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിച്ച റായുഡു രണ്ടാം പന്തില്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ വീണ്ടും സിക്‌സുമടിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി. നാലാം പന്തില്‍ റായുഡുവിനെ മോഹിത് പുറത്താക്കി. എട്ട് പന്തില്‍ 19 റണ്‍സെടുത്ത് നിര്‍ണായക ഇന്നിങ്‌സ് കളിച്ച് താരം ക്രീസ് വിട്ടു. പിന്നാലെ നായകന്‍ ധോനിയാണ് ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് നല്‍കി ധോനി മടങ്ങി. പിന്നാലെ ജഡേജ ക്രീസിലെത്തി. 13 ഓവറില്‍ ചെന്നൈ 150 റണ്‍സ് കടന്നു.

അവസാന രണ്ടോവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 21 റണ്‍സായി. ഷമി ചെയ്ത 14-ാം ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ മത്സരം അവസാന ഓവറിലേക്ക് നീങ്ങി. അവസാന ഓവറില്‍ 13 റണ്‍സായി ചെന്നൈയുടെ വിജയലക്ഷ്യം. മോഹിത് ശര്‍മയെയാണ് അവസാന ഓവര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പന്തേല്‍പ്പിച്ചത്. താരത്തിന്റെ ആദ്യ പന്തില്‍ ദുബെയ്ക്ക് റണ്‍സെടുക്കാനായില്ല. രണ്ടാം പന്തില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. മൂന്നാം പന്തിലും മോഹിത് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. ഇതോടെ മൂന്ന് പന്തില്‍ 11 റണ്‍സായി വിജയലക്ഷ്യം.

നാലാം പന്തിലും മോഹിത് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. ഇതോടെ രണ്ട് പന്തില്‍ 10 റണ്‍സായി വിജയലക്ഷ്യം. അഞ്ചാം പന്തില്‍ പടുകൂറ്റന്‍ സിക്‌സടിച്ച് ജഡേജ മത്സരം അവസാന പന്തിലേക്ക് നീട്ടി. ഇതോടെ ഒരു പന്തില്‍ നാല് രണ്‍സായി വിജയലക്ഷ്യം. അവസാന പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ജഡേജ ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തു. ജഡേജ ആറുപന്തില്‍ 15 റണ്‍സെടുത്തും ദുബെ 21 പന്തില്‍ 32 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശര്‍മ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 96 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഐ.പി.എല്‍ ഫൈനലിലെ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിച്ചു. ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹര്‍ പാഴാക്കി. ഗില്ലും സാഹയും ഒരുപോലെ അടിച്ചുതകര്‍ത്തപ്പോള്‍ ചെന്നൈ ക്യാമ്പില്‍ ആശങ്ക പരന്നു. ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്.

എന്നാല്‍ രവീന്ദ്ര ജഡേജയെ കൊണ്ടുവന്ന് ധോനി ഈ കൂട്ടുകെട്ട് പൊളിച്ചു. ജഡേജയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഗില്ലിനെ ധോനി സ്റ്റംപ് ചെയ്ത് പുറത്താക്കി. ധോനിയുടെ മിന്നല്‍ സ്റ്റംപിങ്ങില്‍ 20 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത് ഗില്‍ ക്രീസ് വിട്ടു. ഗില്ലിന് പകരം സായ് സുദര്‍ശന്‍ ക്രീസിലെത്തി. സുദര്‍ശനെ കാഴ്ചക്കാരനാക്കി സാഹ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് 11.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. 12.3 ഓവറില്‍ സാഹ അര്‍ധസെഞ്ചുറി നേടി. 50 റണ്‍സ് മറികടക്കാന്‍ താരത്തിന് 36 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. സുദര്‍ശനും മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഗുജറാത്ത് വീണ്ടും കളിയില്‍ പിടിമുറുക്കി.

എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ദീപക് ചാഹര്‍ ചെന്നൈയുടെ രക്ഷകനായി. 14-ാം ഓവറിലെ അവസാന പന്തില്‍ സാഹയെ മടക്കി ചാഹര്‍ രണ്ട് ക്യാച്ച് വിട്ടതിന്റെ കുറ്റബോധം കഴുകിക്കളഞ്ഞു. 39 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 54 റണ്‍സെടുത്താണ് സാഹ ക്രീസ് വിട്ടത്.

സാഹ മടങ്ങിയതോടെ സായ് സുദര്‍ശന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അടിച്ചുതകര്‍ത്ത സുദര്‍ശന്‍ വെറും 32 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ സീസണിലെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. 21 വയസ്സ് മാത്രമാണ് സുദര്‍ശന്റെ പ്രായം. തുഷാര്‍ ദേശ്പാണ്ഡെ ചെയ്ത 17-ാം ഓവറില്‍ തുടര്‍ച്ചയായി ഒരു സിക്‌സും മൂന്ന് ഫോറുമടിച്ച് സുദര്‍ശന്‍ ടോപ് ഗിയറിലായി. പിന്നാലെ ഹാര്‍ദിക്കും ഫോമിലേക്ക് ഉയര്‍ന്നതോടെ മത്സരം ഗുജറാത്തിന്റെ കൈയ്യിലായി. 19 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു.

അവസാന ഓവറില്‍ പതിരണയെ തുടര്‍ച്ചയായി രണ്ട് സിക്‌സടിച്ച് സായ് സുദര്‍ശന്‍ വ്യക്തിഗത സ്‌കോര്‍ 96-ല്‍ എത്തിച്ചെങ്കിലും മൂന്നാം പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 47 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 96 റണ്‍സെടുത്ത സുദര്‍ശന്‍ ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചശേഷമാണ് ക്രീസില്‍ നിന്ന് മടങ്ങിയത്. പിന്നാലെ വന്ന റാഷിദ് ഖാന്‍ റണ്‍സെടുക്കാതെ പുറത്തായി. ഹാര്‍ദിക് 12 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തുഷാര്‍ ദേശ്പാണ്ഡെ നാലോവറില്‍ 56 റണ്‍സാണ് വിട്ടുകൊടുത്തത്.

Post a Comment

0 Comments