NEWS UPDATE

6/recent/ticker-posts

വ്യാജ ഐ.ഡിയും സീലും യൂണിഫോമും; എച്ച്.ഐ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ്‌ അറസ്റ്റില്‍

കോട്ടയം: മെഡിക്കല്‍ കോളേജില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ പുത്തന്‍പാലത്ത് കോയിക്കല്‍ കുഴിയില്‍ വീട്ടില്‍ അരുണ്‍ എം. (30) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് എസ്.ടി. പ്രമോട്ടര്‍മാരേയും മറ്റും കബളിപ്പിക്കുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു.

കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവില്‍ നിന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുത്തു. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അരുണിനെ പിടികൂടുന്നത്. 

കഴിഞ്ഞ രണ്ടുവര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി, പട്ടിക വര്‍ഗ സേവന കേന്ദ്രം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായും പോലീസ് കണ്ടെത്തി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വ്യാജ ഐ.ഡി. കാര്‍ഡും, ഓഫീസ് സീലും, 

യൂണിഫോമും ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 2016-17 കാലയളവില്‍ ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍, ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ട്. 

ഇതുകൂടാതെ പുനലൂര്‍ നരസിംഹ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡും, സീലും നിര്‍മ്മിച്ച് വ്യാജ രേഖ ഉണ്ടാക്കി കബളിപ്പിച്ച കേസും, തിരുവനന്തപുരം പേട്ടയില്‍ 2020-ല്‍ ആന ചികിത്സകന്‍ എന്ന വ്യാജേന ആള്‍മാറാട്ടം നടത്തി കബളിപ്പിച്ച കേസും നിലവിലുണ്ട്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണെന്ന വ്യാജേനെ കൂടുതല്‍ പേരെ കബളിപ്പിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ. ഷിജി കെ, എസ്.ഐമാരായ പ്രദീപ് ലാല്‍, മനോജ് പി.പി. എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments