NEWS UPDATE

6/recent/ticker-posts

അനിശ്ചിതത്വം നീങ്ങി; 1,260 പേര്‍ക്കും ഹജ്ജിന് അവസരം, കേന്ദ്ര ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

കോഴിക്കോട്: സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള 1,260 ഹാജിമാരുടെ യാത്ര അവസാനഘട്ടത്തില്‍ അനിശ്ചിതത്വത്തിലാക്കി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി. 12 സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുവദിച്ച ക്വാട്ട റദ്ദാക്കിയത് സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.[www.malabarflash.com]

ഹാജിമാര്‍ സമ്മര്‍ദങ്ങളില്ലാതെ ഹജ്ജ് നിര്‍വഹിക്കട്ടേയെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദരേശ് എന്നിവരടങ്ങുന്ന അവധിക്കാല ബഞ്ച് ഹരജി പരിഗണിക്കുന്നില്ലെന്ന് അറിയിച്ചത്.

വിഷയം ജൂലൈ ഏഴിന് ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് മുമ്പാകെ വരുന്നുണ്ടെന്നും അതിനാല്‍ ഇടപെടേണ്ടതില്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. ഇവിടെ കേസ് നടക്കുന്നത് തീര്‍ഥാടകര്‍ക്ക് സമ്മര്‍ദമുണ്ടാക്കും. ഹജ്ജ് പൂര്‍ത്തിയാക്കി ഹജ്ജ് ഗ്രൂപ്പുകള്‍ തിരിച്ചെത്തട്ടെ. അതുവരെ നടപടിയൊന്നും വേണ്ടെന്നും കോടതി വ്യക്തമാക്കി.

അനധികൃത ഗ്രൂപ്പുകള്‍ക്ക് ഹജ്ജ് യാത്ര നടത്താന്‍ അനുമതി നല്‍കിയാല്‍ ദുരിതമനുഭവിക്കുന്നത് തീര്‍ഥാടകരാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ എ എസ് ജി സഞ്ജയ് ജെയിന്‍ വാദിച്ചു. ചില ഗ്രൂപ്പുകള്‍ക്കെതിരെ പരാതി ലഭിച്ചുവെന്നും അതിനാലാണ് ക്വാട്ട റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ഥാടനം സംഘടിപ്പിക്കണമെങ്കില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ചില യോഗ്യതകള്‍ വേണം. ഇത്തരം ഓപറേറ്റര്‍മാരുടെ കീഴില്‍ ഹജ്ജിന് പോകുന്നവര്‍ പ്രയാസപ്പെടാനിടയുണ്ടെന്നും കേന്ദ്രം വാദിച്ചു. ഇത് അംഗീകരിക്കാതെയാണ് ഹാജിമാര്‍ക്ക് യാത്രക്ക് കോടതി അവസരമൊരുക്കിയത്.

മെയ് 25ന് കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് ക്വാട്ട വിഹിതം അനുവദിച്ചതിന്റെ ഏകീകൃത പട്ടികയില്‍ പ്രസിദ്ധീകരിച്ച അവരുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ക്വാട്ടയും സസ്പെന്‍ഡ് ചെയ്തതിനെ ചോദ്യം ചെയ്ത് വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് ഓര്‍ഗനൈസര്‍മാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു കൂട്ടം ഹരജികള്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ഗ്രൂപ്പുകളുടെ ക്വാട്ട റദ്ദാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തത്.

കഴിഞ്ഞ മാസം 16നാണ് ഈ ഗ്രൂപ്പുകള്‍ക്ക് ഫസ്റ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി 75 വീതം ക്വാട്ട അനുവദിച്ചത്. മെയ് 25ന് മറ്റുള്ളവര്‍ക്ക് 25 ക്വാട്ട കൂടി നല്‍കിയെങ്കിലും ഇവരുടെ ക്വാട്ടയുടെ കാര്യത്തില്‍ തീരുമാനമെടുത്തില്ല. തുടര്‍ന്നാണ് 12 ഗ്രൂപ്പുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എത്രയും പെട്ടെന്ന് ക്വാട്ട അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് 11ന് ശേഷം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 14ന് ക്വാട്ടയുടെ കാര്യത്തില്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ ഉത്തരവും നടപ്പാക്കാതെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

Post a Comment

0 Comments