NEWS UPDATE

6/recent/ticker-posts

46 ലക്ഷം സ്വരൂപിച്ച് നാട്, ഖത്തർ ജയിലിൽനിന്ന് മോചനം; നന്ദിപറയാൻ ദിവേഷ്‌ലാൽ പാണക്കാട്ടെത്തി

മലപ്പുറം: നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാർഥനയുടെയും പിന്തുണയുടെയും കരുത്തിൽ തിരിച്ചെത്തിയ ദിവേഷ്‌ലാൽ തന്റെ ഒന്നര വയസ്സുകാരി മകൾ തക്ഷ്‍വിയെ നെഞ്ചോടു ചേർത്തു. കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്തുവച്ച് ആദ്യമായി മകളെ കണ്ടപ്പോൾ കണ്ണീരടക്കാനായില്ല.[www.malabarflash.com]


പ്രതിസന്ധി ഘട്ടത്തി‍ൽ പിന്തുണ നൽകിയ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണു ദിവേഷിനെ നാട്ടിലേക്കു വരവേറ്റത്. ഭാര്യ നീതുവും രക്ഷിതാക്കളായ കുഞ്ഞിനാമുവും ശാന്തമ്മയും സ്നേഹത്തിന്റെ കൈകൾ കൂപ്പി. മാനവികതയുടെയും നന്മയുടെയും യഥാർഥ ‘കേരള സ്റ്റോറി’ കാണാൻ കൂട്ടുകാരും നാട്ടുകാരും സഹായസമിതി ഭാരവാഹികളും കൂടെയുണ്ടായിരുന്നു.

ഖത്തറിൽ നിർത്തിയിട്ട വാഹനം മുന്നോട്ടുനീങ്ങി ഈജിപ്ത് സ്വദേശി മരിച്ച സംഭവത്തിൽ ജയിലിലായിരുന്നു വലമ്പൂർ മുള്ള്യാകുർശി സ്വദേശി കളപ്പാറ വീട്ടിൽ ദിവേ‌ഷ്‌ലാൽ (32). ഖത്തർ സർക്കാർ ദയാധനമായി നിശ്ചയിച്ച 46 ലക്ഷം രൂപ (2,03,000 ഖത്തർ റിയാൽ) നൽകാനാവാതെ പ്രതിസന്ധിയിലായ കുടുംബത്തിന് കേരളീയ സമൂഹം പിന്തുണ നൽകി കൂടെ നിൽക്കുകയായിരുന്നു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ ദിവേഷ്‌ലാലിന്റെ മോചനത്തിനായി പിന്തുണയുമായെത്തി. നാട്ടിൽ ഓട്ടോ ഡ്രൈവറായിരുന്ന ദിവേഷ്‌ലാൽ കടം കയറിയപ്പോഴാണ് ജീവിത വഴിതേടി വിദേശത്തേക്ക് പോയത്. ജനുവരി 13ന് മകളുടെ ഒന്നാം പിറന്നാളിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു അപക‌ടം.

ഡ്രൈവറായ ദിവേഷ്‌ലാൽ തന്റെ വാഹനം റോഡിൽ നിർത്തി കടയിലേക്ക് പോയ സമയത്ത് വാഹനം തനിയെ നിരങ്ങിനീങ്ങിയാണ് ഈജിപ്ത് സ്വദേശി അപകടത്തിൽപെട്ടത്. നാട്ടുകാർ ദിവേഷ്‌ലാലിന്റെ മോചനത്തിന് വഴിതേടി സഹായ സമിതി രൂപീകരിച്ചു. ദയാധനമായി നൽകേണ്ട തുകയുടെ 10 ലക്ഷം രൂപ കുടുംബാംഗങ്ങൾ സ്വരൂപിച്ചിരുന്നു. 16 ലക്ഷം രൂപ ഒരു പ്രവാസി വ്യവസായി നൽകി.

4ലക്ഷം രൂപ ഖത്തർ കെഎംസിസിയും 6 ലക്ഷം രൂപ ദിവേഷ്‌ലാലിന്റെ മോചനത്തിനായി രൂപീകരിച്ച ഖത്തറിലെ പ്രാദേശിക കമ്മിറ്റിയും സ്വരൂപിച്ചു. ബാക്കി 10 ലക്ഷം രൂപ ചോദ്യചിഹ്‌നമായതോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സഹായ അഭ്യർഥനയുമായി രംഗത്തെത്തുകയായിരുന്നു. ഇതെ തുടർന്ന് 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിക്കാനായി.

പണം ഖത്തർ അധികൃതർക്ക് നിയമപ്രകാരം കൈമാറിയതോടെയാണ് മോചന വഴി തുറന്നത്. കെഎംസിസിയുടെ നേതൃത്വത്തിലാണ് ദിവേഷ്‌ലാലിനെ നാട്ടിലെത്തിച്ചത്. വിമാനമിറങ്ങിയ ഉടൻ പാണക്കാട്ടെത്തി നന്ദി അറിയിച്ച ശേഷമാണ് ദിവേഷും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്.

Post a Comment

0 Comments