NEWS UPDATE

6/recent/ticker-posts

അമിത് കുമാറിനെ കപ്പലിൽ നിന്ന് കാണാതായിട്ട് 4 വർഷം പിന്നിട്ടു; കപ്പൽ കമ്പനിയുടെ മൗനത്തിൽ ആശങ്കയുമായി കുടുംബം

പാലക്കുന്ന്: വിവാഹിതനായി നാല് മാസമേ അമിത് കുമാർ നാട്ടിലുണ്ടായിരുന്നുള്ളൂ. അവധി പൂർത്തിയാക്കി ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്. സി.ഐ) യുടെ എം.ടി. സ്വർണകമൽ
എന്ന എണ്ണകപ്പലിൽ 2018 സെപ്റ്റംബർ 19 നാണ് അമിത്ത് ഓർഡിനറി സീമൻ റാങ്കിൽ ജോലിയിൽ കയറിയത്.[www.malabarflash.com]

തൃക്കണ്ണാട് കുന്നുമ്മൽ സ്വദേശികളാണെങ്കിലും മംഗ്ലൂർ ബജപേയിലാണ് അമിത്തിന്റെ കുടുംബം ഇപ്പോൾ താമസം . ജോലിയിൽ പ്രവേശിച്ച് അഞ്ചു മാസം തികയും മുൻപേ 2019 ഫെബ്രുവരി 3ന് അമിത് കുമാറിനെ കപ്പലിൽ നിന്ന് കാണാതായ വിവരം കമ്പനിയുടെ മുംബൈയിലെ നരിമൻ പോയിന്റിലെ എസ്.സി.ഐ. ഓഫീസിൽ നിന്ന് ഫെബ്രുവരി 4 നാണ് വീട്ടുകാരെ അറിയിച്ചത്. 

 അടുത്ത തുറമുഖം ലക്ഷ്യമിട്ടുള്ള യാത്രാമധ്യേയാണ്‌ ചെങ്കടലിൽ (Red Sea) വെച്ച് അമിത് കുമാറിനെ കാണാതാവുന്നത്. ആ ദുരന്ത വാർത്തയ്ക്ക്‌ നാല് വർഷം പിന്നിട്ടു. തുടർ നടപടികൾക്കായി സിഡിസിയിൽ നോമിനിയായി പേര് ചേർത്തിട്ടുള്ള അമ്മ കെ. ലക്ഷ്മി ഷിപ്പിംഗ് കമ്പനിയുമായി പലകുറി ബന്ധപ്പെട്ടു. മാസങ്ങൾക്ക് ശേഷം അമിത്തിന്റെ പെട്ടിയും പ്രമാണങ്ങളും മുബൈയിലെ കമ്പനി ഓഫീസിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയതല്ലാതെ തുടർ നടപടികൾ ഒന്നും നാളിതു വരെ ഉണ്ടായില്ലെന്നാണ് അമ്മയുടെ പരാതി.

1872 ലെ ഇന്ത്യൻ 108-ആം നമ്പർ നിയമമനുസരിച്ച് (Section 108 of Indian Evidence Act 1872) കപ്പലിൽ നിന്ന് കാണാതാകുന്ന വ്യക്തി മരണപ്പെട്ടതായി രേഖാമൂലം സ്ഥിരീകരിക്കണമെങ്കിൽ 7 വർഷം വരെ കാത്തിരിക്കണം. ഉഭയകക്ഷി ധാരണയിൽ അത്രയും കാലം കാത്തിരിക്കാതെ തന്നെ അനന്തരാവകാശികൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകി അർഹമായ അവകാശങ്ങൾ എല്ലാം തീർപ്പ് കൽപ്പിക്കുന്നതാണ് നടപ്പു രീതി. നാല് വർഷം പിന്നിട്ടിട്ടും അമിത്തിന്റെ കാര്യത്തിൽ ഇതു വരെ 'ഊഹ മരണ രേഖാപത്രം' (Presumed Death Certificate) ലഭിച്ചിട്ടില്ല.അതിനാൽ തുടർ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നില്ല എന്ന് പരാതി പെട്ട് മുംബൈ ഷിപ്പിംഗ് മാസ്റ്റർക്ക്‌ 2021 മെയ്‌ 11ന് ലക്ഷ്മി കത്ത് അയച്ചിരുന്നു.

ലക്ഷ്മിയുടെ കത്തിന് 2023 ജനുവരി 31നാണ് ഷിപ്പിംഗ് മാസ്റ്ററുടെ മറുപടി കിട്ടുന്നത്. അമിത്തിനെ കടലിൽ കാണാതായെന്ന സ്വാഭാവിക നിഗമനത്തിൽ ഈ കപ്പലും യുഎസ് നേവി എയർക്രാഫ്റ്റും ജപ്പാൻ യുദ്ധകപ്പലായ സമിഡാർ (Samidare) അടക്കം തിരച്ചലുകൾ നടത്തിയിരുന്നു. സ്വർണകമൽ ഫെബ്രുവരി ആറാം തീയതിയാണ്‌ തിരച്ചിൽ അവസാനിപ്പിച്ചതെന്നും മറുപടിയിൽ വിശദീകരിക്കുന്നുണ്ട്.

ലക്ഷ്മിയുടെ കത്തിന്റെ ഉള്ളടക്കം വെച്ച് ഷിപ്പിങ്ങ് മാസ്റ്റർ മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനും വിവരങ്ങൾ കൈമാറിയിരുന്നു . അവിടെ നിന്നുള്ള തീരുമാനങ്ങളാണ് അമിത്തിന്റെ വീട്ടുകാർക്ക്‌ ആശ്വാസമായിട്ടുള്ളത്‌ . അമിത്ത് മരണപ്പെട്ടെന്ന് സ്ഥിരീകരിക്കാൻ 7 വർഷമെന്ന കടമ്പ കാത്തിരിക്കേണ്ടെന്നും അവകാശിക്ക്‌ സാമൂഹ്യ സുരക്ഷ അവകാശങ്ങളും അർഹമായ നഷ്ടപരിഹാരവും നൽകാവുന്നതാണെന്നും മുംബൈ ഷിപ്പിംഗ് മാസ്റ്റർക്ക്‌ ഡിജി ഓഫീസ് നിർദേശം നൽകിയതായി ലക്ഷ്മിക്കുള്ള ഷിപ്പിംഗ് മാസ്റ്ററുടെ മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കമ്പിനിയുടെ തുടർനടപടികൾക്കായി അമ്മ ലക്ഷ്മിയുടെ കാത്തിരിപ്പ് ഇനിയും എത്ര നാൾ തുടരേണ്ടിവരുമെന്ന് അറിയില്ല. അമിത്തിന്റെ ഭാര്യ സോനാലി ഈയിടെ പുനർവിവാഹം ചെയ്തയായും വീട്ടുകാർ അറിയിച്ചു.

അമിത്തിന്റെ അനന്തരാവകാശിക്ക്‌ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ ഇനിയും കാലതാമസം പാടില്ലെന്ന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മരണം സ്ഥിരീകരിക്കാൻ 7 വർഷത്തെ കാത്തിരിപ്പ് സാങ്കേതികം മാത്രമാണെന്നും ഉടനെ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അധ്യക്ഷനായി. യു.കെ.ജയപ്രകാശ്, എ. കെ. അബ്ദുള്ളകുഞ്ഞി, കൃഷ്ണൻ മുദിയക്കാൽ, പി. വി. കുഞ്ഞിക്കണ്ണൻ,
കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments