NEWS UPDATE

6/recent/ticker-posts

ഇനി ലബ്ബൈക്കയുടെ നാളുകള്‍: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

മക്ക: ഖലീലുല്ലാഹി ഇബ്റാഹീം നബി (അ)യുടെയും പ്രിയ പുത്രന്‍ ഇസ്മാഈല്‍ നബി (അ)യുടെയും ത്യാഗ സ്മരണകള്‍ പുതുക്കി ജനലക്ഷങ്ങള്‍, ചരിത്രത്തില്‍ ഇടം നേടിയ പുണ്യ ഭൂമിയില്‍ ശുഭവസ്ത്ര ധാരികളായി ദുല്‍ഹിജ്ജയുടെ എട്ടാം ദിവസം (തിങ്കളാഴ്ച) മിന താഴ്‌വരയിലെത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ പുണ്യ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും.[www.malabarflash.com]


‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ നാഥാ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങള്‍ പുണ്യ ഭൂമിയിലിതാ എത്തിക്കഴിഞ്ഞുവെന്ന തല്‍ബിയത്തിന്റെ മന്ത്രധ്വനികള്‍ ഉരുവിട്ട് ഹാജിമാര്‍ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനയിലേക്ക് ഞായറാഴ്ച മുതല്‍ തന്നെ എത്തിച്ചേര്‍ന്നിരുന്നു. ഹജ്ജ് വേളയിലുണ്ടാകുന്ന കനത്ത തിരക്ക് ഒഴിവാക്കുന്നതിനായി ഈ വര്‍ഷം തീര്‍ഥാടകര്‍ ബസുകളിലും കാല്‍നടയായുമായാണ് മിനയിലെത്തിയത്.

ദുല്‍ഹിജ്ജ ഒമ്പതാം ദിനമായ അറഫ സംഗമത്തിന് സജ്ജരാകുന്നതിനാണ് ഹാജിമാര്‍ യൗമുത്തര്‍വിയായ ദുല്‍ഹിജ്ജ എട്ടിന് മിനായില്‍ രാപ്പാര്‍ക്കുന്നത്. ഇവിടെ വച്ച് ളുഹര്‍, അസര്‍, മഗ്രിബ്, ഇശാ-നിസ്‌കാരവും ചൊവ്വാഴ്ച രാവിലെ സുബ്ഹി നിസ്‌കാരവും നിര്‍വഹിക്കും. തുടര്‍ന്ന് അറഫാ സംഗമത്തിനായി യാത്ര തിരിക്കും.

സഊദിയില്‍ നിന്ന് സ്വദേശികളും വിദേശികളുമായി രണ്ട് ലക്ഷം പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് 18 ലക്ഷം പേരുമാണ് ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുകയെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജിനെത്തിയ ശേഷം രോഗം ബാധിച്ച് മദീനയിലെയും, മക്കയിലെയും പരിസര പ്രദേശങ്ങളിലെ ആശുപത്രികളില്‍ കഴിയുന്ന തീര്‍ഥാടകരെ പ്രത്യേക ആംബുലന്‍സുകളില്‍ അറഫായിലെ ആശുപത്രികളിലേക്ക് മാറ്റിക്കഴിഞ്ഞു. ഇവരെ അറഫാ സംഗമത്തിനായി ആംബുലന്‍സുകളിലായിരിക്കും അറഫയില്‍ എത്തിക്കുക.

തീര്‍ഥാടക ലക്ഷങ്ങളെ വരവേല്‍ക്കുന്നതിനായി മിനായിലെ തമ്പുകള്‍ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. തമ്പുകളില്‍ വെള്ളം, വെളിച്ചം ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ മിനായിലും അറഫയിലും താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുമെന്ന് സഊദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. 

ഹജ്ജ് വേളയില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കല്ലേറ് കര്‍മം നടക്കുന്ന ജംറകളിലെ പാതകളില്‍ അത്യുഷ്ണത്തെ പ്രതിരോധിക്കാന്‍ തണുത്ത വെള്ളം സ്പ്രേ ചെയ്യുന്ന പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

മക്കയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളും മസ്ജിദുല്‍ ഹറമിലേക്കുള്ള പ്രധാന റോഡുകളും മിനയിലേക്കുള്ള പ്രവേശന കവാടങ്ങളും ഉള്‍പ്പെടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷിയാകുന്ന മുഴുവന്‍ പ്രദേശങ്ങളും ഹജ്ജ് സേനയുടെ നിയന്ത്രണത്തിലായി കഴിഞ്ഞിട്ടുണ്ട്. സഊദി അറേബ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് അല്‍ റുവൈലി ഹജ്ജ് സീസണില്‍ പങ്കെടുക്കുന്ന സായുധ സേനാ യൂണിറ്റുകളുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു.

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ പ്രായത്തില്‍ യാതൊരു നിയന്ത്രണവുമില്ലെന്നും അവരുടെ എണ്ണം കൊവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുമെന്നും സഊദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അല്‍ റബിയ പറഞ്ഞു. ഹജ്ജ് സീസണില്‍ 37 സര്‍ക്കാര്‍ ഏജന്‍സികളാണ് തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി രംഗത്തുള്ളത്. വിദേശത്തുള്ള തീര്‍ഥാടകരുടെ ഹജ്ജ് ചെലവില്‍ 39 ശതമാനം കുറവുണ്ടായി. 

പുണ്യ സ്ഥലങ്ങളില്‍ അടിയന്തര സേവനങ്ങള്‍ നല്‍കുന്നതിനായി സഊദി റെഡ് ക്രസന്റിന് ‘അഗസ്റ്റ 139’ ഇനത്തില്‍ പെട്ട എട്ട് ഹെലികോപ്റ്ററുകളും അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍, എയര്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവയും അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. സഊദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലി പെരുന്നാളാഘോഷം.

Post a Comment

0 Comments