NEWS UPDATE

6/recent/ticker-posts

യുവതിയെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്നു; പ്രതി പിടിയിൽ

റാന്നി: ക്രിമിനൽ കേസ് പ്രതി യുവതിയെ വെട്ടിക്കൊന്നു. തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു ഗുരുതര പരുക്ക്. കീക്കൊഴൂർ പുള്ളിക്കാട്ടിൽപടി മലർവാടി ജംക്‌ഷനു സമീപം ഇരട്ടത്തലപനയ്ക്കൽ രജിതമോൾ (27) ആണ് മരിച്ചത്. രജിതമോളുടെ പിതാവ് വി.എ.രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവർക്കാണു വെട്ടേറ്റത്.[www.malabarflash.com]


റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുൽ സത്യൻ ആണ് മൂന്നു പേരെയും വെട്ടിയതെന്നു പോലീസ് പറഞ്ഞു. പ്രതി അതുൽ സത്യനെ പോലീസ് ഇന്ന് പിടികൂടി. ഇയാൾക്കും കാര്യമായ പരിക്കുണ്ടെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏട്ടരയോടെയാണ് സംഭവം. യുവതിയുമായി മുൻ പരിചയമുള്ള ഇയാൾ മൂന്നു കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അതുൽ കത്തിയുമായി വീട്ടിൽ കയറി രജിതയെ വെട്ടുകയായിരുന്നു. തടസ്സം നിന്നപ്പോഴാണ് മറ്റുള്ളവർക്ക് വെട്ടേറ്റത്.

റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രജിത മരിച്ചു. ഒരാഴ്ച മുൻപ് രജിതയെ പത്തനാപുരത്തെ റബർ തോട്ടത്തിൽ കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കത്തി കാട്ടി മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. രാജുവിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.

Post a Comment

0 Comments