NEWS UPDATE

6/recent/ticker-posts

അരിക്കൊമ്പൻ ഹർജികളിൽ പൊറുതിമുട്ടുന്നുവെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്; ഹർജിക്കാർക്ക് 25000 രൂപ പിഴ

ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികളിൽ പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി. എല്ലാ ആഴ്ചയും അരിക്കൊനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓരോ ഹർജികൾ ഫയൽ ചെയ്യപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.[www.malabarflash.com]


വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഈ വിഷയത്തിൽ നിരന്തരം ഹർജികൾ ലഭിക്കുന്നതിലുള്ള അതൃപ്‌തി അറിയിച്ചത്. ഈ വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്തുകൊണ്ട് ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഇന്നലെയും അരിക്കൊമ്പൻ വിഷയത്തിൽ ഒരു ഹർജി തങ്ങളുടെ മുന്നിൽ വന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അരിക്കൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും വ്യക്തമല്ലെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തമിഴ്നാട് സർക്കാരിനോട് ഇക്കാര്യം വ്യക്തമാക്കാൻ നിർദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന എപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ആന ഇപ്പോൾ എവിടെയെന്ന് അറിയില്ല. അതിനാൽ ഹർജി മദ്രാസ് ഹൈകോടതിയിലാണോ, കേരള ഹൈകോടതിയിലാണോ ഫയൽ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ ആന എവിടെയെന്ന് മനസിലാക്കി ഹർജിയെവിടെ ഫയൽ ചെയ്യണമെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി പറഞ്ഞു. തുടർന്ന് സംഘടന തങ്ങളുടെ ഹർജി പിൻവലിച്ചു. ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതാണ് പിഴയ്ക്ക് കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും തുറന്ന കോടതിയിൽ അത് പിൻവലിക്കാൻ ബെഞ്ച് തയ്യാറായില്ല. ഉത്തരവിന്റെ പകർപ്പ് ഇറങ്ങുമ്പോൾ ഇക്കാര്യത്തത്തിൽ വ്യക്തത ഉണ്ടാകും.

Post a Comment

0 Comments