NEWS UPDATE

6/recent/ticker-posts

ഗൃഹനാഥന്റെ മൃതദേഹം ചാക്കിൽ കെട്ടി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ

കാസർകോട്: ഗൃഹനാഥന്റെ മൃതദേഹം ചാക്കിലാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയുടെ (63) മൃതദേഹം ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടത്തെ സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് തോമസ് ക്രാസ്റ്റയുടെ മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]


സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയഡുക്ക എസ്.ഐ കെ പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്.ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. അതുവരെ മൃതദേഹത്തിന് പോലീസ് കാവൽ ഏർപെടുത്തി. വിരലടയാള വിദഗ്ധരും പോലീസ് നായ ഉൾപെടെയുള്ള സന്നാഹങ്ങളും ഞായറാഴ്ച രാവിലെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. 

ശനിയാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വന്നത്. കൊല നടത്തിയത് ആരാണെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയെന്നും ബദിയടുക്ക എസ്.ഐ വിനോദ് കുമാർ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികളും മറ്റും താമസിക്കുന്ന നിർമ്മാണം പൂർത്തിയാകാത്ത അയൽവാസിയുടെ വീടിന്റെ കക്കൂസ് കുഴിയിലാണ് തോമസ് ക്രാസ്റ്റയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കിടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി കക്കൂസ് കുഴിയുടെ കോൺക്രീറ്റ് മൂടി തുറന്നു നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചാക്കിന്റെ കെട്ടുകൾ പൂർണ്ണമായി അഴിച്ചിട്ടില്ല. മൃതദേഹം പോലീസ് പുറത്തെടുത്തിട്ടുമില്ല. മരണത്തിൽ നിറയെ ദുരൂഹതകൾ ഉള്ളതിനാൽ ഞായറാഴ്ച രാവിലെ മാത്രമേ പോലീസ് ചാക്ക് കെട്ട് തുറന്ന് മൃതദേഹം പുറത്തെടുക്കുകയുള്ളൂ. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

സമ്പന്നനായ തോമസ് ക്രാസ്റ്റ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്.പൈവളികെ കയ്യാർ സ്വദേശിനിയായ ഭാര്യ 25 വർഷം മുമ്പ് ഇയാളുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. അതിന് ശേഷം ഒറ്റക്ക് സുഹൃത്തുക്കളുടെ ഒപ്പം ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. ബോർവെൽ ഏജൻസിയും മറ്റു സാമ്പത്തിക ഇടപാടുകളും സ്വന്തമായി നടത്തി വരുന്ന തോമസ് ക്രാസ്റ്റക്ക് രണ്ടു വീടുകളും രണ്ടു അപ്പാർട്ടുമെന്റുകളും സ്വന്തമായുണ്ട്. ഇയാളുടെ കീഴിൽ നിരവധി തൊഴിലാളികളും പണിയെടുക്കുന്നുണ്ട്.

Post a Comment

0 Comments