NEWS UPDATE

6/recent/ticker-posts

നൂറ്റാണ്ട് പഴക്കമുള്ള കൊഴുന്തിൽ നാരാംകുളങ്ങര കുളത്തിന് പുനർജനി

നീലേശ്വരം: നൂറ്റാണ്ട് പഴക്കമുള്ള കൊഴുന്തിൽ നാരാംകുളങ്ങര കുളത്തിന് പുനർജനി.അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിച്ച കുളം ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഐ.എ.എസ് നാടിന് സമർപ്പിച്ചു. നഗരസഭ ചെയർ പേഴ്സൺ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു.[www.malabarflash.com]


നഗരസഭാ വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി ചടങ്ങിൽ സ്വാഗതം പറഞ്ഞു. നഗരസഭാ എൻജിനീയർ വി.വി ഉപേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ.പി രവീന്ദ്രൻ , ഷംസുദ്ദീൻ അറിഞ്ചിറ, പി. ഭാർഗവി, കൗൺസിലർമാരായ ടി.വി ഷീബ, ഇ. ഷജീർ, റഫീക്ക് കോട്ടപ്പുറം, വി.അബൂബക്കർ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ. മനോജ് കുമാർ നന്ദി പറഞ്ഞു.

ഒരു കാലത്ത് ജനങ്ങൾക്ക് കുളിക്കാനും അലക്കാനും മാത്രമല്ല സമീപ പ്രദേശത്തെ കാർഷിക മേഖലയ്ക്ക് സമൃദ്ധമായി ജീവജലം പകരുന്നതിനും ഉപയോഗപ്പെട്ടിരുന്ന ജലസ്രോതസ്സായിരുന്നു നാരാംകുളം. പിൽക്കാലത്ത് അതിരുകൾ ഇടിഞ്ഞു താഴ്ന്നും ചെളിയും കല്ലുകളും നിറഞ്ഞും ജീർണാവസ്ഥയിലായ കുളം 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുജ്ജീവിപ്പിച്ചത്. കുളം നവീകരിക്കുക എന്നത് പ്രദേശവാസികളുടെ ഏറെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.

നഗരസഭയിൽ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിച്ച പാലായി കുളവും ഉദ്ഘാടനത്തിന് ഒരുങ്ങിനിൽക്കുകയാണ്. മന്ദൻ പുറം കുളത്തിന്റെ പുനരുജ്ജീവനം അടുത്തു തന്നെ പൂർത്തിയാകും. കൂടാതെ സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ് പുനരുജ്ജീവനം പൂർത്തീകരിച്ച് കൈമാറിയ അങ്കക്കളരി കുളവും വൈകാതെ നാടിന് സമർപ്പിക്കും.

Post a Comment

0 Comments