NEWS UPDATE

6/recent/ticker-posts

'കേരളത്തിലെ മുസ്ലിം സ്ഥാപനങ്ങളിൽ വഹാബിസം നുഴഞ്ഞുകയറി; മുസ്ലിം ബ്രദർഹുഡ് രചനകൾ പോലും പാഠ്യപദ്ധതിയിൽ': അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

മലപ്പുറം: സുന്നികൾ ഒരു കുടക്കീഴിൽ അണിനിരക്കണമെന്നും എന്നാൽ മുസ്ലിം ഐക്യത്തിന്റെ പേരുപറഞ്ഞ് ആദർശത്തിലും നയനിലപാടുകളിലും വെള്ളം ചേർക്കാൻ ആരുശ്രമിച്ചാലും അത് തിരിച്ചറിയണമെന്നും സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്.[www.malabarflash.com]

 ‘നുഴഞ്ഞു കയറുന്ന വഹാബിസം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ എഴുതിയ കുറപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ വഹാബിസം ചില സുന്നി പണ്ഡിതരെ വിലയ്ക്കെടുത്തെന്നും പാഠ്യപദ്ധതിയില്‍ അടക്കം ഇവർ നുഴഞ്ഞുകയറിയെന്നും അദ്ദേഹം ആരോപിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

നുഴഞ്ഞു കയറുന്ന വഹാബിസം
97 വർഷം മുമ്പ് വഹാബിസം ഉടലെടുത്തപ്പോൾ അതിനെ പ്രതിരോധിക്കാനും സുന്നത്ത് ജമാഅത്തിനെ സംരക്ഷിക്കാനും ആയിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭക്ക് ജന്മം നൽകിയത്. സമസ്ത അതിൻെറ ഉത്തരവാദിത്വം ഇക്കാലമത്രയും ഭംഗിയായി നിർവഹിച്ചുകൊണ്ടിരിക്കുന്നു.

ചെറുത്തുനിൽക്കാനാകാതെ മുജാഹിദും ജമാഅത്തും വ്യാജ സരണികളും ദുർബലമാകുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന കുരിശുയുദ്ധം പരാജയപ്പെട്ടപ്പോൾ ക്രൈസ്തവ ലോകം പുറത്തെടുത്ത നമ്പറായിരുന്നു മുസ്ലീങ്ങൾക്കെതിരെയുള്ള ബൗദ്ധികമായ ആക്രമണം. മുസ്‌ലിംകളിലെ ചില പണ്ഡിതന്മാരെ അവർ വിലക്കെടുക്കുകയും ക്രൈസ്തവരിലെ ചിലരെ വികൃതമായ ഇസ്ലാമിക ചരിത്രരചനകൾ നിർവഹിക്കാൻ തെരഞ്ഞെടുത്ത് നിശ്ചയിക്കുകയും ചെയ്തു. ഇന്നും അത് തുടർന്നു കൊണ്ടിരിക്കുന്നു.

കേരളത്തിൽ വഹാബിസം ഇതിന്റെ തനിയാവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചില സുന്നി പണ്ഡിതന്മാരെ അവർ വിലക്കെടുത്തു. മതസ്ഥാപനങ്ങളിൽ നുഴഞ്ഞുകയറിയ ഇവർ പാഠ്യപദ്ധതിയിൽ ചില വഹാബി ഗ്രന്ഥങ്ങൾ കടത്തിക്കൂട്ടി. മുസ്ലിം ബ്രദർഹുഡ് നേതാക്കന്മാർ എഴുതിയ രചനകൾ പോലും സിലബസിൽ സ്ഥലം പിടിച്ചു. ലൈബ്രറിയിൽ ജമാഅത്ത് പുസ്തകങ്ങൾ കുത്തിനിറച്ചു. ക്ലാസുകളിലും അസംബ്ലികളിലും സമസ്ത പണ്ഡിതന്മാർക്കും സുന്നി ആശയങ്ങൾക്കുമെതിരെ കുത്തുവാക്കുകൾ പ്രയോഗിച്ചുകൊണ്ടിരുന്നു. ഉള്ളിലേക്ക് അരിച്ചു കയറിയ ഇവരെ തുടക്കത്തിൽ തിരിച്ചറിയാൻ കഴിയാതെ പോയി എന്നത് സത്യമാണ്.

സമസ്തയുടെ നിലപാടുകളും വീക്ഷണങ്ങളും അംഗീകരിക്കാത്ത പണ്ഡിതന്മാർ സമസ്തയുടെ സ്ഥാപനങ്ങളിൽ വേണോ? അത്തരം സ്ഥാപനങ്ങളിൽ നമ്മുടെ മക്കളെ പഠിപ്പിക്കുന്നതും അപകടകരമാണ്. ഇത്തരം തെറ്റുകൾ തിരുത്താൻ നാം ബാധ്യസ്ഥരാണ്.

ആദർശ സംരക്ഷണത്തിന് കഴിയുന്നതെല്ലാം ചെയ്യണം. സുന്നികൾ ഒരു കുടക്കീഴിൽ അണിനിരക്കണം. നമ്മുടെ നേതൃത്വം മുൻകാലങ്ങളിൽ എന്നപോലെ സുന്നി ഐക്യത്തിന് പച്ചക്കൊടി കാണിച്ചിരിക്കയാണ്. അല്ലാഹുവിൻറെ തീരുമാനം ഉണ്ടാവുമ്പോൾ അത് നടന്നിരിക്കും. ان شاء الله

മുസ്ലിം ഐക്യം ആവശ്യമാണ്. 1985 ൽ ശംസുൽ ഉലമ അതിന്റെ രൂപം കാണിച്ചു തന്നിട്ടുണ്ട്. ആദർശത്തിൽ വിട്ടു വീഴ്ചയില്ലാതെ രാജ്യത്ത് മുസ്ലിങ്ങൾ നേരിടുന്ന പൊതുപ്രശ്നങ്ങളിൽ സഹകരിക്കുക. ഈ ഐക്യത്തിൽ മുസ്ലിങ്ങളെയും അമുസ്ലീങ്ങളെയും സഹകരിപ്പിക്കാം. പക്ഷേ, മുസ്ലിം ഐക്യത്തിന്റെ പേരു പറഞ്ഞ് ആദർശത്തിലും നയനിലപാടുകളിലും വെള്ളം ചേർക്കാൻ ആരു ശ്രമിച്ചാലും അത് നാം തിരിച്ചറിയണം.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

Post a Comment

0 Comments