NEWS UPDATE

6/recent/ticker-posts

വിടരും മുമ്പേ പൊലിഞ്ഞ ജീവൻ, ആയിഷത്ത് മിന്‍ഹ തീരാ നോവ്,സ്കൂളിൽ മരംവീണ് മരിച്ച പെൺകുട്ടിയുടെ മയ്യിത്ത് കബറടക്കി

കാസര്‍കോട്: അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടില് മരം മുറിഞ്ഞ് വീണ് മരിച്ച ആയിഷത്ത് മിന്‍ഹയുടെ (11) മൃതദേഹം സംസ്ക്കരിച്ചു. ഇന്ന് രാവിലെ പത്തരയോടെ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ പെര്‍ളാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.[www.malabarflash.com]


ഇന്നലെ വൈകുന്നേരമാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹ മരം ഒടിഞ്ഞ് ദേഹത്ത് വീണുണ്ടായ അപടത്തിൽ മരിച്ചത്. വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ഈ സമയത്ത് കുട ചൂടി വരികയായിരുന്ന ആയിഷത്ത് മിൻഹയുടെ ദേഹത്തേക്കാണ് മരം വീണത്.

സ്കൂൾ കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് എകെഎം അഷ്റഫ് എംഎൽഎ ആരോപിച്ചു. എന്നാൽ മരം അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മരത്തിന് കേടുള്ളതായുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പുറത്തുനിന്ന് കണ്ടാൽ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണതെന്നും സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.

അതേ സമയം ജില്ലയിലെ എല്ലാ സ്കൂളുകളിലെയും അപകടാവസ്ഥയിലുള്ള മരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ഇമ്പശേഖർ ഉത്തരവിട്ടു. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Post a Comment

0 Comments