NEWS UPDATE

6/recent/ticker-posts

മകന്റെ ഫീസിന് പണമില്ല; അപകടമരണത്തില്‍ ധനസഹായം ലഭിക്കാൻ സ്ത്രീ ബസിന് മുന്നില്‍ചാടി മരിച്ചു

ചെന്നൈ: ശുചീകരണത്തൊഴിലാളിയായ സ്ത്രീ ബസിന് മുന്നില്‍ ചാടി മരിച്ചത് കോളേജ് വിദ്യാര്‍ഥിയായ മകന്റെ ഫീസ് അടയ്ക്കാനുള്ള പണത്തിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്. സേലം കളക്ടറേറ്റ് ഓഫീസിലെ ശുചീകരണത്തൊഴിലാളിയായ പാപ്പാത്തി (45) മരിച്ച സംഭവത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമായിരിക്കുന്നത്.[www.malabarflash.com]


വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിക്കുമെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതോടെ താന്‍ മരിച്ചാല്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് മകന്റെ ഫീസ് അടയ്ക്കാമെന്ന് കരുതിയ സ്ത്രീ ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ജൂണ്‍ 28-ാം തീയതി സേലത്തുവെച്ചാണ് പാപ്പാത്തി ബസിന് മുന്നില്‍ ചാടി മരിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇവർ പെട്ടെന്ന് റോഡിന് നടുവിലേക്ക് നടക്കുകയും ഈ സമയം എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ബസ് ഇവരെ ഇടിച്ചിടുകയും മരണം സംഭവിക്കുകയുമായിരുന്നു.

കോളേജ് വിദ്യാര്‍ഥിയായ മകന്റെ ഫീസ് അടയ്ക്കാന്‍ കഴിയാത്തതില്‍ പാപ്പാത്തി ഏറെനാളായി മനോവിഷമത്തിലായിരുന്നുവെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഏകദേശം 45,000 രൂപയായിരുന്നു ഫീസ് അടയ്ക്കാനുണ്ടായിരുന്നത്. ശുചീകരണത്തൊഴിലാളിയായ പാപ്പാത്തിക്ക് ഈ പണം കണ്ടെത്താനായില്ല. ഇതിനിടെയാണ് അപകടത്തില്‍ മരിച്ചാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുമെന്ന് ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചത്. തുടർന്നാണ് യുവതി ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

Post a Comment

0 Comments