NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് അപകടഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സംരക്ഷണത്തിനായി അടിയന്തര നടപടി

ഉദുമ: തൃക്കണ്ണാട് അപകടഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിക്കാന്‍ തൃക്കണ്ണാട് തീരത്ത് തുടരുന്ന അതിശക്തമായ കടലേറ്റ സാഹചര്യം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ കെ ഐ എ എസിന്റെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരമാനം.[www.malabarflash.com]


പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

തൃക്കണ്ണാട് തീരത്ത് സ്ഥിതിചെയ്യുന്ന അപകടഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സംരക്ഷണത്തിനായി താത്കാലികമായി കല്ല് നിരത്തി ഭിത്തിയൊരുക്കാന്‍ ആരംഭിച്ചു. . ഈ പ്രവൃത്തി രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്‍കി. 

ഈ പ്രദേശത്ത് ഹാര്‍ബര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഇത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ മാസവും അവലോകന യോഗം ചേരാനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് തൃക്കണ്ണാട് മത്സ്യ ബന്ധന സാധന സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം ഉള്‍പ്പെടെ കടലെടുത്ത പ്രദേശം ജില്ലാ അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രദേശത്ത് ചൊവ്വാഴ്ച റോഡ് ഉപരോധിച്ചു. രാവിലെ 11 മണിയോടെയാണ് കെ.എസ്.ടി.പി റോഡില്‍ തൃക്കണ്ണാട് ക്ഷേത്രത്തിന് മുന്‍വശത്തെ റോഡ് നൂറുക്കണക്കിനാളുകള്‍ ഉപരോധിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ജില്ലാ കലക്ടര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രദേശത്ത് എത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ റോഡില്‍ നിന്നിറങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

റോഡ് ഉപരോധത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ ഇന്ന് രാവിലെ തച്ചങ്ങാട് വഴിയാണ് കാസര്‍കോട്, കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടന്നുപോയത്.
തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷമായിട്ടും തീരദേശവാസികളെ അധികൃതര്‍ സംരക്ഷിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ തികളാഴ്ച വൈകിട്ടും റോഡ് ഉപരോധിച്ചിരുന്നു.

കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം 11 വര്‍ഷം മുമ്പ് നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണ് ശക്തമായ കടലാക്രമണത്തില്‍ തകര്‍ന്നത്. മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് വലയും യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനായിരുന്നു ഈ കെട്ടിടം ഉപയോഗിച്ചിരുന്നത്. കെട്ടിടത്തിലെ രണ്ട് മുറികള്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. അവശേഷിച്ച ഭാഗമാണ് ഇന്നലെ വൈകിട്ട് തിരമാലകള്‍ അടിച്ചുകയറി തകര്‍ന്നത്. ഇനി അവശേഷിക്കുന്നത് പിറകിലെ ഭിത്തിയുടെ ചെറിയൊരു ഭാഗം മാത്രമാണ്.

Post a Comment

0 Comments