NEWS UPDATE

6/recent/ticker-posts

ത്രിപുരയില്‍ ബിജെപിയ്ക്ക് ആദ്യ മുസ്ലീം എംഎല്‍എ

ത്രിപുര രാഷ്ട്രീയത്തില്‍ സുപ്രധാന വഴിത്തിരിവിന് തുടക്കം കുറിച്ച് ബിജെപി. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ആദ്യമായി മുസ്ലീം സമുദായത്തില്‍ നിന്നുള്ള എംഎല്‍എ ലഭിച്ചതോടെയാണ് പുതിയ ട്രെന്‍ഡിന് തുടക്കമായത്.[www.malabarflash.com]


ബോക്‌സാനഗറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ തഫാജല്‍ ഹുസൈനാണ് ഈ ചരിത്ര വിജയം നേടിയത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ചിരുന്നു. എന്നാല്‍ കനത്ത പരാജയമായിരുന്നു നേരിടേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം ഇദ്ദേഹത്തിനൊപ്പമായിരുന്നു. ഇടതുപക്ഷത്തിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ഇദ്ദേഹം വിജയിച്ചത്.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ബോക്‌സാനഗര്‍ മണ്ഡലം. മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് 34,146 വോട്ടുകള്‍ക്കാണ് തഫാജല്‍ ഹുസൈന്‍ വിജയിച്ചത്. പ്രധാന എതിരാളിയായ സിപിഎമ്മിലെ മീസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അമിത് രക്ഷിത് രംഗത്തെത്തിയിരുന്നു. ഇന്ത്യാ ടുഡെയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ലിബറലുകള്‍ ആയി നടിക്കുന്ന അവരുടെ (സിപിഎം) അടിസ്ഥാന ആശയങ്ങള്‍ വ്യത്യസ്തമാണ്. ന്യൂനപക്ഷ പ്രശ്‌നങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് അവര്‍ ഉപയോഗിക്കുന്നത്. ബോക്‌സാനഗര്‍ മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗത്തിന് എല്ലാം നിഷേധിക്കപ്പെട്ടിരുന്നു. ശരിയായ വികസനം പോലും മണ്ഡലത്തില്‍ നടപ്പാക്കിയിട്ടില്ല. സിപിഎം അവരെ അടിച്ചമര്‍ത്തി ഭരിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടെ കാണാത്ത വികസനങ്ങള്‍ക്ക് അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. അവര്‍ ഈ കാര്യം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് തഫാജല്‍ ഹുസൈന് വമ്പിച്ച വിജയം നേടാനായത്,” അമിത് രക്ഷിത് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അപ്രമാദിത്തം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1972 മുതലാണ് ബോക്‌സാനഗര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സംഘടിപ്പിച്ച് തുടങ്ങിയത്.

എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വര രാഷ്ട്രീയ അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ബിജെപിയുടെ പ്രതിബദ്ധതയുടെ തെളിവാണ് തഫാജല്‍ ഹുസൈന്റെ വിജയം എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാര്‍ശ്വവല്‍ക്കരിപ്പെട്ട സമുദായങ്ങളുടെ പ്രാതിനിധ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് തഫാജല്‍ ഹുസൈന്റെ വിജയം. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്താന്‍ ഈ വിജയം സഹായിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തഫാജലിന്റെ വിജയം ത്രിപുരയിലെ മുസ്ലീം ജനസംഖ്യയുടെ രാഷ്ട്രീയ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് തഫാജുല്‍ ഹുസൈനും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു കൂട്ടം ജനങ്ങളുടെ നിരാശയുടെ ഫലമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

” 2023 ലെ ബോക്‌സാനഗര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയത്തിന്റെ വക്കിലായിരുന്നു. എന്നാല്‍ ചില ഗ്രൂപ്പുകള്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി. ഇപ്പോഴിതാ ജനങ്ങള്‍ അത് മനസിലാക്കി ബിജെപിയ്ക്ക് വോട്ട് ചെയ്ത് പ്രതികരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി സിപിഎം ഈ വോട്ടര്‍മാരെ മുതലെടുത്തതിന്റെ പ്രതികാരമാണ് ഈ വിജയം. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് നിന്ന് സിപിഎം അപ്രത്യക്ഷമാകും. നിയമസഭയില്‍ നിന്ന് സിപിഎമ്മിനെ പുറത്താക്കി ബോക്‌സാനഗറിലെ ജനം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു,” എന്ന് തഫാജുല്‍ ഹുസൈന്‍ പ്രതികരിച്ചു.

Post a Comment

0 Comments