NEWS UPDATE

6/recent/ticker-posts

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും 21ന് ഹാജരാകാന്‍ ജില്ലാ കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും സെപ്തംബര്‍ 21ന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.[www.malabarflash.com]

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഒന്നാംപ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച രാവിലെയാണ് പരിഗണനക്കെടുത്തത്. പ്രതിഭാഗം അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരായില്ല. 

ഇക്കഴിഞ്ഞ മെയ് 20ന് മഞ്ചേശ്വരം കോഴക്കേസ് കോടതിയുടെ പരിഗണനയില്‍ വന്നിരുന്നുവെങ്കിലും അന്നും സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ആഗസ്ത് അഞ്ചിന് ഹാജരാകാന്‍ കോടതി നോട്ടീസയച്ചു. എന്നാല്‍ ആഗസ്ത് അഞ്ചിന് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ഇല്ലാതിരുന്നതിനാല്‍ കേസ് സെപ്തംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു. ഈ ദിവസം ഹാജരാകാനാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നത്. തുടര്‍ച്ചയായി രണ്ടാംതവണയാണ് പ്രതികള്‍ ഹാജരാകാതിരിക്കുന്നത്. ഇതോടെയാണ് പ്രതികള്‍ക്കെതിരെ കോടതി കടുത്ത നിലപാട് സ്വീകരിച്ചത്. 

കെ. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ടും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന കെ. ബാലകൃഷ്ണഷെട്ടി, ബി.ജെ.പി നേതാക്കളായ സുരേഷ് നായിക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പടെ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Post a Comment

0 Comments