NEWS UPDATE

6/recent/ticker-posts

കത്വ ഫണ്ട് തട്ടിപ്പ്: യൂത്ത് ലീഗ് നേതാക്കള്‍ക്ക് സമന്‍സ്, പോലീസ് റിപോര്‍ട്ട് കോടതി തള്ളി

കോഴിക്കോട്: കത്വ – ഉന്നാവ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസിനും സി കെ സുബൈറിനും സമന്‍സ് അയക്കാന്‍ കുന്ദമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. അടുത്ത വര്‍ഷം ഫെബ്രുവരി ഒമ്പതിന് പ്രതികള്‍ കോടതിയില്‍ ഹാജരാകണം. യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസുഫ് പടനിലം നല്‍കിയ ഹരജിയിലാണ് നടപടി.[www.malabarflash.com]

യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ യൂസുഫ് സമര്‍പ്പിച്ച പരാതി രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിനുള്ള ഹരജിയാണെന്നും തെളിവുകളൊന്നും ലഭിച്ചില്ലെന്നും കളവാണെന്നുമായിരുന്നു കുന്ദമംഗലം പോലീസ് കഴിഞ്ഞ ജൂണില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ട്. എന്നാല്‍, ഇതിനെതിരെ യൂസൂഫ് വീണ്ടും അഡ്വ. എംനാരായണന്‍ മുഖേനെ ഹരജി നല്‍കി. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി പോലീസ് റിപോര്‍ട്ട് തള്ളിയത്. കേസില്‍ സി കെ സുബൈര്‍ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ് രണ്ടാം പ്രതിയുമാണ്.

കത്വയിലും ഉന്നാവിലും ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിനായി പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും മറ്റും സമാഹരിച്ച ഒരു കോടിയോളം രൂപ വരുന്ന ഫണ്ടില്‍ 15 ലക്ഷം വകമാറ്റി ചെലവഴിച്ച് വഞ്ചിച്ചുവെന്നാണ് യൂസുഫ് നേരത്തേ നല്‍കിയ പരാതി. ഇരയുടെ അഭിഭാഷക ഇത്തരമൊരു സഹായം കുടുംബത്തിന് ലഭിച്ചില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

അതേസമയം, പരാതിക്കാരനും എതിര്‍ കക്ഷികളും അടങ്ങിയ യൂത്ത് ലീഗിന്റെ ദേശീയ കമ്മിറ്റിയില്‍ ഫണ്ട് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇത് പരാതിക്കാരന്റെ രാജിയില്‍ കലാശിച്ചെന്നും ഈ വൈരാഗ്യത്തിലാണ് പരാതി നല്‍കിയതെന്നും പോലീസ് ഇന്‍സ്പെക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പോലീസിനെ സ്വാധീനിച്ചെന്ന് ജലീല്‍; ഗുഡ് സര്‍ട്ടിഫിക്കറ്റെന്ന് ഫിറോസ്
കോഴിക്കോട്:  കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി ഐ യൂസുഫിനെയും എസ് ഐ അശ്‌റഫിനെയും സ്വാധീനിച്ച് യൂത്ത് ലീഗ് നേതാക്കള്‍ അനുകൂല റിപോര്‍ട്ട് തട്ടിക്കൂട്ടിയെന്ന് ആക്ഷേപമുണ്ടെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍.

ഇത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി ജി പിക്ക് യൂസുഫ് പടനിലം പരാതി നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കി. പോലീസ് റിപോര്‍ട്ട് കേട്ടപാതി കേള്‍ക്കാത്തപാതി, പ്രതികളെ കുറ്റവിമുക്തരാക്കി എന്ന മട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുനവ്വറലി തങ്ങള്‍ സ്വയം പരിഹാസ്യനായതായും അദ്ദേഹം പറഞ്ഞു.

അതേസമയം, കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കള്ളമാണെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ പോലീസ് നല്‍കിയ റിപോര്‍ട്ട് മുസ്്‌ലിം യൂത്ത് ലീഗിനുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേസിലെ പ്രതിയുമായ പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാന്‍ സാധിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് താനൂര്‍ മണ്ഡലത്തില്‍ എനിക്കെതിരെ ഈ കേസുമായി ബന്ധപ്പെട്ട് എഫ് ഐ ആറിന്റെ കോപ്പി ഉപയോഗിച്ച് വ്യാപകമായ പ്രചാരണം മന്ത്രി വി അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. മുന്‍ മന്ത്രി കെ ടി ജലീലിന്റെയും സി പി എം നേതൃത്വത്തിന്റെയും ഒത്താശയോടെയാണ് കള്ള പ്രചാരണം നടന്നത്. ആരോപണം വ്യാജമാണെന്ന് പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചതിലൂടെ കള്ള പ്രചാരണം നടത്തിയ മന്ത്രിക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. ജലീലും സി പി എം നേതൃത്വവും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗൂഢാലോചനയില്‍ കൃത്യമായ പങ്കുള്ള വി അബ്ദുര്‍റഹ്മാന്‍, കെ ടി ജലീല്‍, സി പി എം നേതൃത്വം എന്നിവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments