NEWS UPDATE

6/recent/ticker-posts

കേന്ദ്രത്തെ വിമർശിച്ച്, സർക്കാരിൻ്റെ നേട്ടങ്ങൾ വ്യക്തമാക്കി, ലീഗിനെ തള്ളാതെ മുഖ്യമന്ത്രി

കാസർകോട്: സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിൻ്റെ കണക്കുകളും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് മഞ്ചേശ്വരം പൈവളികെയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.[www.malabarflash.com]


നവകേരള യാത്ര നെഞ്ചേറ്റിയ മഞ്ചേശ്വരത്തിന് നന്ദി പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നവകേരള സദസ്സ് തീർത്തും സർക്കാർ പരിപാടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിന് ചീഫ് സെക്രട്ടറിയാണ് സ്വാഗതം പറഞ്ഞതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വേദിയിലെ പ്രധാന നിരയിൽ മഞ്ചേശ്വരത്തെ നിയമസഭാംഗം ഉണ്ടാകേണ്ടതാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി അവരുടെ അധ്യക്ഷതയിലാണ് സംഘാടക സമിതി ഉണ്ടാക്കേണ്ടതെന്നും ചൂണ്ടിക്കാണിച്ചു. 

എം എൽ എ യുടെ പാർട്ടിയുടെ നേതൃത്വമല്ല പക്ഷേ യുഡിഎഫിൻ്റെ നേതൃത്വവും കോൺഗ്രസും സഹകരിക്കില്ലെന്ന് നിർബന്ധം പിടിച്ചുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎൽഎ ചടങ്ങിൽ പങ്കെടുക്കാത്തത് മുസ്ലിം ലീഗിന് താൽപ്പര്യമില്ലാത്തതിനാലല്ല മറിച്ച് യുഡിഎഫ്-കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർബന്ധം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞത് ശ്രദ്ധേയമായി.

നമ്മുടേത് പല കാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നാടാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി ദേശീയ പാതയുടെ വികസനവും ചൂണ്ടിക്കാണിച്ചു. ദേശീയ പാത എന്ന് വിളിക്കാൻ പറ്റാത്ത റോഡുകൾ റോഡുകളാണ് നേരത്തെ ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഇനി ഇതിന് മാറ്റമില്ലെന്ന് വിശ്വസിക്കാൻ നിർബന്ധിക്കപ്പെട്ടെന്നും ഓർമ്മിപ്പിച്ചു. ഇപ്പോൾ ദേശീയ പാതയുടെ ആദ്യ റീച്ച് നല്ല വേഗതയിൽ പൂർത്തിയാവുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഞങ്ങൾ ഇറങ്ങി നിന്ന് അത് കണ്ടു. കണ്ണിന് കുളിർമ നൽകുന്ന കാഴ്ച. 

2016ന് മുമ്പ് അധികാരത്തിലുള്ളവർ തുടർന്നിരുന്നെങ്കിൽ ഈ മാറ്റം ഉണ്ടാവുമായിരുന്നില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഈ നല്ല മാറ്റം ജനങ്ങളിൽ നിന്ന് മറച്ച് വെക്കണമെന്ന് കേരളത്തിലെ ഒരു കൂട്ടം സംസ്ഥാന താൽപര്യത്തിന് വിരുദ്ധരായ ശക്തികൾ ആഗ്രഹിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നാടിൻ്റെ പരിപാടിയാണ് സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടി എന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ട്. ഈ മഹാപങ്കാളിത്തം വ്യക്തമാക്കുന്നത് അതാണ്. വിവാദങ്ങൾക്ക് നേതൃത്വം കൊടുത്തവർ ഇവിടെയില്ല, മുഖ്യമന്ത്രി പറഞ്ഞു. നവകേരള യാത്രയുടെ ബസിന്റെ ആഡംബരം സംബന്ധിച്ച വിവാദങ്ങൾക്ക് പ്രചാരണം കൊടുത്തവരിൽ ഒരു കൂട്ടർ ഇവിടെ ഉണ്ട്. ബസിൻ്റെ ആഡംബരം എന്തെന്ന് പരിശോധനയിൽ. മനസിലായില്ല. ഈ പരിപാടിക്ക് ശേഷം അതേ ബസിൽ കാസറകോട് പോകും, മുഖ്യമന്ത്രി വ്യക്തമാക്കി. ബസിലേക്ക് മാധ്യമപ്രവർത്തകർക്ക് ക്ഷണമെന്ന് പറഞ്ഞ മുഖ്യമന്ത്രി അകത്ത് കയറി പരിശോധിക്കാൻ മാധ്യമ പ്രവർത്തകരെ ക്ഷണിച്ചു. നിങ്ങളുമായി നല്ല ബന്ധമാണല്ലോ എന്നും മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മോദി സർക്കാർ ബിജെപിയുടെ നേതൃത്വത്തിൽ ഇസ്രായേലിനെ പിന്താങ്ങുന്നുവെന്ന് വിമർശിച്ച മുഖ്യമന്ത്രി ഇസ്രായേലി സയണിസ്റ്റുകളും ആർഎസ്എസുകാരും ഒരേ മാനസിക നിലയുള്ളവരാണെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് മത നിരപേക്ഷകത വെല്ലുവിളിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി മതതീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്നും കുറ്റപ്പെടുത്തി. ഫെഡറൽ രാഷ്ട്രത്തെ പ്രസിഡൻഷ്യൽ രീതിയിൽ എത്തിക്കാൻ ശ്രമം നടക്കുന്നു. ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉയർത്തുന്നു. ഇത് രാജ്യത്തിൻ്റെ പ്രധാന പ്രശ്നങ്ങൾ മറച്ച് വെക്കാനുള്ള തന്ത്രമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയം തന്നെയാണ് ബിജെപിയും പിന്തുടരുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ആഗോളവൽക്കരണ നയം സ്വീകരിച്ചത് തെറ്റായി പോയെന്ന് പറയാൻ ഇപ്പോഴെങ്കിലും കോൺഗ്രസ് തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. സാധാരണ നിലക്കുള്ള ധർമം പോലും ഉപേക്ഷിച്ച് മാധ്യമങ്ങൾ പെരുമാറുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു. വലിയ ശത്രുതയോടെയാണ് മാധ്യമങ്ങൾ പെരുമാറുന്നത്. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും ഇവിടെ ഉണ്ടായെന്ന് അവർക്ക് പോലും അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കേന്ദ്രവിഹിതം കിട്ടുന്നില്ലെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന് ലഭിക്കേണ്ട ധനത്തില്‍ 18000 കോടി രൂപയുടെ കുറവ് കേന്ദ്രം വരുത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് വായ്പാ അനുമതി നിഷേധിക്കുന്നു. 57000 കോടിയിലധികം സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ എത്തേണ്ട തുകയില്‍ കുറവ് ഉണ്ടായി. യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കി തുക കിട്ടിയില്ല. നെല്ല് സംഭരണം 792 കോടി രൂപയുടെ കുടിശ്ശികയുണ്ട്. സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി 54 കോടി ലഭിക്കാനുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്ന് കണക്കുകൾ നിരത്തി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടി. ക്ഷേമ പെന്‍ഷന്‍ ദുരിതാശ്വാസ നിധി ഖാദിമേഖല തുടങ്ങി സർക്കാർ നേട്ടം കൈവരിച്ച പദ്ധതികളെല്ലാം മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങൾക്കിടെ കെഎസ്ആർടിസിയ്ക്ക് ഇതുവരെ ഒന്‍പതിനായിരത്തി 700 കോടി നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നെല്‍കൃഷി വര്‍ദ്ധിച്ചുവെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനായെന്നും വ്യക്തമാക്കി. വൈദ്യുതമേഖല കൈവരിച്ച അഭിവൃദ്ധിയും പിണറായി വിജയൻ പ്രത്യേകം എടുത്തു പറഞ്ഞു.

Post a Comment

0 Comments