NEWS UPDATE

6/recent/ticker-posts

ലൈംഗികാതിക്രമ പരാതി; പെരിയ കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ

കാസറകോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനെതിരെ നടപടി. എം എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമ പരാതിയിലാണ് ഡോ. ഇഫ്തിഖര്‍ അഹമ്മദിനെ സസ്പെൻഡ് ചെയ്തു ഉത്തരവ് ഇറങ്ങിയത്. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർത്ഥിനിയോട് അടക്കം ഡോ. ഇഫ്തിഖര്‍ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയയെന്നാണ് പരാതി.[www.malabarflash.com]


എംഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് കോളേജ് അധികൃതർക്ക് പരാതി നല്‍കിയത്. പരാതിയില്‍ ക്ലാസിലെ 41 വിദ്യാർത്ഥികളില്‍ 33 പേരും ഒപ്പിട്ടിരിന്നു. നവംബര്‍ 15 ന് നല്‍കിയ പരാതി സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് കൈമാറിയിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ സി ബൈജുവാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തു ഉത്തരവ് പുറത്തിറക്കിയത്.

ക്ലാസില്‍ ഇംഗ്ലീഷ് കവിതകള്‍ വ്യാഖ്യാനിക്കുന്നതിനിടെ അധ്യാപകന്‍ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാര്‍ഥിത്ഥിനികളുടെ പരാതിയിൽ പറയുന്നു.

പരാതി ഇങ്ങനെ
നവംബർ 13ന്, ഇഫ്തിഖർ അഹമ്മദ് പഠിപ്പിക്കുന്ന വിഷയത്തിന്റെ മിഡ് ടേം ഇന്റേ‌ണൽ പരീക്ഷയ്ക്കിടെ ഒന്നാം വർഷ എംഎ വിദ്യാർഥിനി തലകറങ്ങി വീണു. പരീക്ഷാ ചുതലയുണ്ടായിരുന്ന ഗവേഷണ വിദ്യാർഥി ഉടൻ ഇഫ്തിഖറിനെ വിവരമറിയിച്ചു. ഓഫിസ് സ്റ്റാഫായ ശിൽപ എന്ന യുവതിയോടൊപ്പമാണ് ഇഫ്തിഖർ ക്ലാസ് മുറിയിലെത്തിയത്.

വിദ്യാർഥിനി സുഖമില്ലാതെ കിടക്കുന്നതു കണ്ട ഇഫ്തിഖർ, തോളിൽ തട്ടി ഉണർത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. വിദ്യാർഥിനിയെ കയ്യിൽ എടുക്കാനും ശ്രമം നടത്തി. ഇതിനിടെ വെള്ളം കൊണ്ടുവന്ന് തളിച്ചശേഷം പെൺകുട്ടിയുടെ മുഖമാകെ തഴുകി. ഇഫ്തിഖർ മുഖത്തു തൊട്ടപ്പോൾത്തന്നെ, അർധബോധാവസ്ഥയിലും പെൺകുട്ടി ബുദ്ധിമുട്ടു പ്രകടമാക്കിയതായി പരാതിയിലുണ്ട്. 

തുടർന്ന് വിദ്യാർഥിനിയെ സർവകലാശാലയിലെ ഹെൽത്ത് സെന്ററിൽ എത്തിച്ചപ്പോഴും ഇഫ്തിഖർ അനുഗമിച്ചു. അവിടെവച്ചും പെൺകുട്ടിയുടെ കൈകളും കാലുകളും ചേർത്തുപിടിക്കാൻ ശ്രമിച്ചെന്നും അപ്പോഴും പെൺകുട്ടി എതിർത്തെന്നും പരാതിയിൽ പറയുന്നു.

ഇഫ്തിഖർ അഹമ്മദിന്റെ പെരുമാറ്റം അസ്വാഭാവികമായിരുന്നെന്ന് അവിടെയുണ്ടായിരുന്ന ഡോക്ടറും സ്ഥിരീകരിച്ചു. ‘‘വിദ്യാർഥിയെ ഒബ്സർവേഷൻ റൂമിൽ എത്തിക്കുന്ന സമയത്ത് ഞാൻ ഒപിഡിയിൽ ആയിരുന്നു. അധ്യാപകൻ തൊടാൻ ശ്രമിച്ചപ്പോഴെല്ലാം വിദ്യാർഥിനി പ്രതിരോധിച്ചിരുന്നു. പക്ഷേ, അവൾ തീർത്തും ക്ഷീണിതയായിരുന്നു. ഇതെല്ലാം കണ്ട് എന്താണു ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.’’ – ഡോക്ടർ പറഞ്ഞു.

സാധാരണ ഗതിയിൽ താൻ മുറിയിലെത്തുമ്പോൾ രോഗിക്ക് ഒപ്പമുള്ളവർ അവിടെനിന്ന് മാറിനിൽക്കാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ‘‘എന്നാൽ, അന്ന് ഞാൻ റൂമിലെത്തിയിട്ടും ഇഫ്തിഖർ മാറാൻ കൂട്ടാക്കിയില്ല. അതിനാൽ അൽപം മാറിനിൽക്കാൻ പറയേണ്ടി വന്നു. അപ്പോഴും ഒരു ചുവടു മാത്രമാണ് ഇഫ്തിഖർ മാറിയത്. ഇടുങ്ങിയ ആ റൂമിൽ അയാൾ എനിക്കു തൊട്ടുപിന്നിലായാണ് നിന്നത്. അയാളെ മദ്യം മണക്കുന്നുണ്ടായിരുന്നു. 

ആരോഗ്യകേന്ദ്രത്തിലെ നഴ്സ് അന്ന് അവധിയായിരുന്നതിനാൽ, പെൺകുട്ടിയെ അധ്യാപകനൊപ്പം ഒറ്റയ്ക്കു നിർത്തിയിട്ടു പോകാൻ മനസ്സു വന്നില്ല. അതുകൊണ്ട് ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. വൈകിട്ട് 4.30ഓടെ വിദ്യാർഥിനി ആശുപത്രിയിൽനിന്ന് തിരിച്ചെത്തി. ശ്വാസമെടുക്കാൻ അപ്പോഴും അവൾക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ആശുപത്രിയിൽ പരിശോധിച്ചതിന്റെ രേഖകൾ നോക്കിയപ്പോൾ കുഴപ്പമൊന്നും കണ്ടില്ല.
ആശ്വസിപ്പിക്കാൻ ശ്രമിച്ചതോടെ ആ പെൺകുട്ടി പൊട്ടിക്കരഞ്ഞു. 

ഇംഗ്ലിഷ് വിഭാഗം മേധാവിയായ ഡോ. ആശയെ കാണണമെന്നും ആവശ്യപ്പെട്ടു. ഡോ. ആശ വന്നപ്പോൾ, ആ പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ വിഷമമെല്ലാം പങ്കുവച്ചു. കോഴ്സിനു ചേർന്നതു മുതൽ ഇഫ്തിഖർ അവളെ നോട്ടമിട്ടിരിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.’’ – ഡോക്ടർ പറഞ്ഞു. തുടർന്ന് അധ്യാപിക തന്നെയാണ്, ഇഫ്തിഖറിനെതിരെ പരാതി നൽകാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടത്.

വിദ്യാർഥികൾ നാളുകളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ ഒന്നു മാത്രമാണ് അന്ന് ആ വിദ്യാർഥിനി നേരിട്ടതെന്നാണ് പരാതി നൽകിയ കുട്ടികൾ പറയുന്നത്. ആ സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ, അതായത് നവംബർ 15ന്, ഇഫ്തിഖർ അഹമ്മദിനെതിരെ വിശദമായ പരാതി എഴുതി നൽകി. ക്ലാസിൽ വരുമ്പോഴെല്ലാം ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളിലായിരുന്നു അധ്യാപകന് താൽപര്യമെന്ന് പരാതിയിൽ പറയുന്നു. 

ലൈംഗിക സംതൃപ്തിയും മറ്റു തരത്തിലുള്ള സന്തോഷങ്ങളുമായിരുന്നു ഇയാളുടെ ഇഷ്ട വിഷയങ്ങൾ. പാഠപുസ്തകത്തിലെ ഇംഗ്ലിഷ് പദ്യങ്ങളും ഗദ്യങ്ങളും വ്യാഖാനിക്കുന്നതിന്റെ മറവിലായിരുന്നു ഇത്തരം അശ്ലീല ഭാഷണങ്ങൾ. ഈ അധ്യാപകൻ തന്നെയാണ് കോഴ്സ് ഡിസൈൻ ചെയ്തത്. പെൺകുട്ടികളെ വെറും ലൈംഗിക വസ്തു മാത്രമായിക്കാണുന്ന ഇയാളുടെ ക്ലാസുകൾ ഒട്ടും സുരക്ഷിതമല്ലെന്നും പരാതിയിലുണ്ട്.

ക്ലാസ് ആരംഭിച്ച സെപ്റ്റംബർ ഏഴിനും പരാതി നൽകിയ നവംബർ 14നും ഇടയിൽ അധ്യാപകൻ ക്ലാസിൽവച്ചു നടത്തിയ അശ്ലീല പരാമർശങ്ങളുടെ ഒരു പട്ടിക തന്നെ പരാതിയിലുണ്ട്. ‘‘ഓറൽ സെക്സാണ് കമ്യൂണിക്കേഷന്റെ ഏറ്റവും മികച്ച ഫോം’ എന്നായിരുന്നു അതിലൊന്ന്. ‘എന്തുകൊണ്ടാണ് ബസിലെ കണ്ടക്ടർമാർ ഏറ്റവും സന്തോഷമുള്ളവരായിരിക്കുന്നത് എന്ന് അറിയാമോ? കാരണം, അവർക്ക് ഒരുപാടു പേരെ സ്പർശിക്കാൻ അവസരം ലഭിക്കും’ എന്ന പരാമർശത്തെക്കുറിച്ചും പരാതിയിൽ പ്രതിപാദിച്ചിട്ടുണ്ട്.

സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ക്ലാസിൽവച്ച്, ജർമൻ സമൂഹത്തിൽ നിലനിന്നിരുന്നതുപോലെ ദേഹം മുഴുവൻ നാവുകൊണ്ട് തഴുകാൻ സമ്മതിക്കുമോയെന്ന് ഒരു പെൺകുട്ടിയോട് ഇഫ്തിഖർ ചോദിച്ചെന്നും പരാതിയിൽ പറയുന്നു. ‘പ്രിഫെയ്സ് ടു കാന്റർബറി ടെയിൽസ്’ എന്ന പദ്യം പഠിപ്പിക്കുന്ന സമയത്ത്, ക്ലാസിലെ വലിയ നെറ്റിയുള്ള പെൺകുട്ടികൾ ആരൊക്കെയെന്ന് അന്വേഷിച്ചു.. മധ്യകാല ഇംഗ്ലണ്ടിൽ, വലിയ നെറ്റിയുള്ള പെൺകുട്ടികൾ കടുത്ത ലൈംഗിക ആസക്തിയും ലൈംഗിക താൽപര്യങ്ങളുമുള്ളവരാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു എന്നു പറഞ്ഞായിരുന്നു അത്.

‘ടു ഹിസ് കോയ് മിസ്ട്രസ്’ എന്ന കവിത പഠിപ്പിക്കുമ്പോൾ, എങ്ങനെയാണ് ലൈംഗിക ബന്ധം നടക്കുന്നത് എന്ന് ആംഗ്യത്തിലൂടെ കാണിച്ചതായും പരാതിയിൽ പറയുന്നു. ക്ലാസിലെ പെൺകുട്ടികളെ നോക്കിയായിരുന്നു ഈ ആംഗ്യ പ്രകടനം. പ്രലോഭനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ക്ലാസിലെ ഒരു പെൺകുട്ടിയെ തന്റെ റൂമിലേക്കു ക്ഷണിക്കുന്നതിനായി രണ്ടു സാരികൾ വാഗ്ദാനം ചെയ്താൽ, മൂന്നു സാരികൾ ലഭിച്ചാൽ വരാമെന്ന് അവൾ സമ്മതിക്കുമെന്നും ഇയാൾ പറഞ്ഞതായാണ് പരാതി.

ക്ലാസ് മുറിക്കു പുറത്തുവച്ചും ഇയാൾ വിദ്യാർഥിനികളോടു ചേർന്നു ചെല്ലുന്നതും അവരുടെ അടുത്തുചെന്ന് മേശയിൽ ഇരിക്കുന്നതും പതിവായിരുന്നുവെന്നാണ് മറ്റൊരു പരാതി. അധ്യാപനം എന്നത് ലൈംഗിക ബന്ധം പോലെയാണെന്നും ഇയാൾ പറഞ്ഞതായി വിദ്യാർഥിനികൾ പറയുന്നു. സ്ഥിരമായി പൊസിഷനുകളും ടെക്നിക്കുകളും മാറ്റിയില്ലെങ്കിൽ ബോറടിക്കുമെന്നായിരുന്നത്രേ അതിന്റെ വിശദീകരണം.

Post a Comment

0 Comments