NEWS UPDATE

6/recent/ticker-posts

നവകേരള സദസ്: മൂന്നാം ദിനം കരിങ്കൊടി പ്രതിഷേധവും അക്രമവും; പ്രതിഷേധിച്ചവർക്ക് ഡിവൈഎഫ്ഐയുടെ മർദനം

കണ്ണൂർ: നവകേരള സദസിന്റെ മൂന്നാം ദിവസം വൈകിട്ടോടെ പരക്കെ പ്രതിഷേധവും അക്രമവും. കല്യാശേരിയിൽ മന്ത്രി കെ രാധാകൃഷ്ണൻ സംസാരിക്കാൻ എഴുന്നേൽക്കവെയുണ്ടായ ഒറ്റയാൾ പ്രതിഷേധം മുതൽ കരിങ്കൊടി പ്രതിഷേധം വരെയാണ് മൂന്നാം ദിവസം സമാപനത്തോടെയുണ്ടായിരിക്കുന്നത്.[www.malabarflash.com]


മന്ത്രി കെ രാധാകൃഷ്ണൻ സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് ആദ്യ പ്രതിഷേധമുയർന്നത്. തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് അതിന് മറുപടി പറയണം എന്ന് ആവശ്യപ്പെട്ട് ജനങ്ങൾക്കിടയിൽ നിന്ന് ഒരാൾ പ്രതിഷേധിച്ചു. എല്ലാത്തിനും മറുപടിയുണ്ടെന്ന് മന്ത്രിയും അറിയിച്ചു. എന്നാൽ പ്രതിഷേധിച്ചയാൾക്ക് മാനസ്സികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഇതിന് പിന്നാലെ കല്യാശേരിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. കരിങ്കൊടി കാണിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച മൂന്ന് പേരെയും ആറ് കെഎസ് യു പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത് കൂടുതൽ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. കസ്റ്റഡിയിലുള്ളവരെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ കയറി ആക്രമിച്ചുവെന്ന് കെഎസ് യു പ്രവർത്തകർ ആരോപിച്ചു.

പഴയങ്ങാടിയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും മുഖ്യമന്ത്രിയുടെ കമാൻഡോ ഉദ്യോഗസ്ഥരും ചേർന്ന് മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മഹിതാമോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിങ്കൊടി കാട്ടിയ യുവാവിന് മർദ്ദനം ഏൽക്കുന്നതിനിടെയാണ് എതിർ വശത്ത് നിന്ന് വനിതാ നേതാവ് ബസ് തടയാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷ് തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസ് നോക്കി നിൽക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത്. മാധ്യമ പ്രവർത്തകർക്കും മർദ്ദനമേറ്റു. മീഡിയ വൺ ക്യാമറ മാൻ ജൈസൽ ബാബുവിന് കൈയ്ക്ക് പരിക്കേറ്റു. റിപ്പോർട്ടർ ടിവി ഡ്രൈവർ നന്ദകുമാറിന്റെ ഫോൺ ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചുവാങ്ങി. ധൈര്യമുണ്ടെങ്കിൽ ഓഫീസിൽ വന്ന് വാങ്ങാൻ ഭീഷണിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ സിപിഐഎം പ്രവർത്തകർ പോലീസിന് നേരെ തട്ടിക്കയറുന്ന സാഹചര്യവുമുണ്ടായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെയുള്ള കരിങ്കൊടി പ്രതിഷേധം എന്തുകൊണ്ടാണ് തടയാതിരുന്നതെന്ന് ചോദിച്ചാണ് സിപിഐഎം പ്രവർത്തകർ പോലീസിന് നേരെ തട്ടിക്കയറിയത്.

നേരത്തെ പ്രതിഷേധ സാഹചര്യങ്ങൾ തടയുന്നതിനായി യൂത്ത് ലീഗ് പ്രവർത്തകരെയും കെ എസ് യു പ്രവർത്തകരെയുമെല്ലാം കരുതൽ തടങ്കലിലെടുത്തിരുന്നു. നാല് കെ എസ് യു പ്രവർത്തകരെയും നാല് യൂത്ത് ലീഗ് പ്രവർത്തകരെയുമാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് തടങ്കലിലെടുത്തത്. കരിങ്കൊടി പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ അടുത്ത വേദികളിൽ പോലീസ് സുരക്ഷ വർധിപ്പിക്കാനുള്ള സാഹചര്യമാണുള്ളത്.

Post a Comment

0 Comments