NEWS UPDATE

6/recent/ticker-posts

ഗവര്‍ണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടം; സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നും പോലീസ്‌

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് 76357 രൂപയുടെ നാശനഷ്ടമുണ്ടായതായി രാജ്ഭവന്‍. കാറിന്റെ പിന്നിലെ ഗ്ലാസിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായതായി കാണിച്ച് രാജ്ഭവന്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് റിമാന്‍ഡ് റിപ്പോര്‍ട്ടിനോടൊപ്പം കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.[www.malabarflash.com]


ഗവര്‍ണറെ അക്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പ്രതികള്‍ പൊതുസ്ഥലത്തുവെച്ച് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു. ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. പ്രതികള്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതികള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും ഇത്തരം പ്രവൃത്തി മറ്റുസംഘടനകള്‍ തുടരാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

അക്രമസംഭവങ്ങളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഐ.പി.സി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടവകുപ്പ് പോലീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയത്.

Post a Comment

0 Comments