NEWS UPDATE

6/recent/ticker-posts

പാലക്കുന്നിൽ മറത്തുകളി; മൂന്ന് തറകൾ കേന്ദ്രീകരിച്ച് സംഘാടക സമിതികൾ രൂപീകരിച്ച് ഒരുക്കങ്ങൾ തുടങ്ങി

പാലക്കുന്ന് : അനുഷ്ഠാന കലയെന്ന നിലയിൽ പൂരോത്സവത്തിന്റെ ഭാഗമാണ് പൂരക്കളി. ശാസ്ത്രാർഥ സംവാദങ്ങളിൽ ഊന്നൽ നൽകുന്ന വാദപ്രതിവാദ സദസ്സാണ് മറത്തുകളി. ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ പൂരോത്സവത്തിന്റെ ഭാഗമായി പൂരക്കളിക്ക്‌ പ്രാമുഖ്യം നൽകുമ്പോൾ തെക്കൻ ഭാഗങ്ങളിൽ മറത്തുകളിയും പൂരക്കളിയും പരസ്പര ബന്ധിതമായാണ് പൂരോത്സവ നാളുകളിൽ അനുഷ്ഠിച്ചു വരുന്നത്.[www.malabarflash.com]

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ 2018ലാണ് അവസാനമായി മറത്തുകളി നടന്നത്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന പൂരോത്സവത്തോടനുബന്ധിച്ച് മറത്തുകളിയും ഉൾപ്പെടുത്താനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.

കഴകത്തിലെ മൂന്ന് തറകൾ കേന്ദ്രീകരിച്ച് അതിനായി പ്രാരംഭ യോഗങ്ങൾ ചേർന്ന് തറയിൽ കമ്മിറ്റികൾ രൂപീകരിച്ച് മുന്നൊരുക്കങ്ങൾക്ക്‌ തുടക്കമിട്ടു. 32 പ്രാദേശിക സമിതികളാണ് കഴകത്തിലുള്ളത്.അതിൽ കരിപ്പോടി പെരുമുടിത്തറ തറയിൽ വീട് തറവാട്ടിൽ പന്ത്രണ്ടും , കളിങ്ങോത്ത് മേൽത്തറ തറയിൽ വീട് തറവാട്ടിൽ പതിനാലും, കീഴൂർ കീഴ്ത്തറ തറയിൽ വീട് തറവാട്ടിൽ ആറും പ്രദേശിക സമിതികളുടെ യോഗങ്ങൾ ചേർന്നു.

ഈ മൂന്ന് തറകളിലും രണ്ട് ദിവസങ്ങളിലായി നടന്ന യോഗങ്ങളിൽ കഴകം പ്രസിഡന്റ്‌ ഉദയമംഗലം സുകുമാരൻ അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, കുഞ്ഞിക്കോരൻ പണിക്കർ, ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റുമാരായ കൃഷ്ണൻ പാത്തിക്കാൽ, ടി. രാമൻ, സെക്രട്ടറി ആടിയത്ത് അച്യുതൻ, ട്രഷറർ പി. കെ. രാജേന്ദ്രനാഥ്‌, ബാബു മണിയങ്ങാനം, സി. നാരായണൻ, ബാലകൃഷ്ണൻ, സി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : പെരുമുടിത്തറ-പി. വി. ചിത്രഭാനു (ചെയ.), കെ. വി. സുരേശൻ(കൺ.). മേൽത്തറ-രാഘവൻ വള്ളിയോട്ട് (ചെയ.), രത്നാകരൻ കീക്കാനം(കൺ.). കീഴ്ത്തറ-കുഞ്ഞിക്കണ്ണൻ ചാത്തംകൈ(ചെയ.), കമലാക്ഷൻ അരമങ്ങാനം(കൺ.).

മറ്റെല്ലാ ഇടങ്ങളിലും രണ്ട് പണിക്കന്മാരാണ് മറത്തുകളിയിൽ നേർക്കുനേർ സംവദിക്കുന്നതെങ്കിലും മൂന്ന് പണിക്കന്മാരെ പങ്കെടുപ്പിച്ച് കളിനടത്തുന്നത് പാലക്കുന്ന് കഴകത്തിൽ മാത്രമാണ്. രാജീവൻ കൊയങ്കര (പെരുമുടിത്തറ), രാജേഷ് അണ്ടോൾ( മേൽത്തറ), ബാബു അരയ് (കീഴ്ത്തറ) എന്നിവരായിരിക്കും മൂന്ന് തറകളിലെ പണിക്കന്മാർ.

Post a Comment

0 Comments