NEWS UPDATE

6/recent/ticker-posts

മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്ന് ആരും കരുതേണ്ട: കാന്തപുരം

കോഴിക്കോട്: മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നില്‍ക്കാന്‍ ഈ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ സമയങ്ങളില്‍, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്‌ലിംകള്‍. ആത്മീയമായ ഊര്‍ജം കൈവരിച്ചാണ് അവയെ എല്ലാം മുസ്‌ലിംകള്‍ അതിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങനെ തന്നെ അതിജയിക്കും. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ആത്മീയാനുഭവങ്ങള്‍ ആയി മനസ്സിലാക്കാനാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്. സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ പല രൂപത്തിലാവാം പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ, അവ ആത്യന്തികമായി ആത്മീയ പ്രശ്‌നങ്ങളാണ്. പ്രാര്‍ഥനകൊണ്ടും വിശ്വാസം കൊണ്ടുമാണ് പ്രശ്‌നങ്ങളെ അതിജയിക്കേണ്ടത്. സ്രഷ്ടാവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന വിശ്വാസികളെ നിരാശരാക്കാന്‍ ആര്‍ക്കും കഴിയില്ല. സംയമനവും സമാധാനവും ക്ഷമയും പാരസ്പര്യവുമാണ് ഇസ്‍ലാമിന്റെ ഭാഷ.

അതിക്രമിച്ചു കൈയേറിയ ഒരു സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല എന്നതാണ് മുസ്‌ലിംകളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങേയറ്റം സൂക്ഷ്മത പാലിച്ചുകൊണ്ടാണ് ഏതൊരു കാലത്തും മുസ്‌ലിംകള്‍ ആരാധനാലയങ്ങള്‍ പണിതത്. കാരണം, ആരാധന സ്വീകരിക്കപ്പെടണമെങ്കില്‍ അതു നിര്‍വഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളില്‍ നിന്നും മോചിക്കപ്പെട്ടതാകണം. ആ നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്‌ലിംകള്‍ ആരാധനാലയങ്ങള്‍ പണിതത്. അങ്ങനെ നിര്‍ണയിക്കപ്പെട്ട സ്ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കില്‍ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നുചേരുക തന്നെ ചെയ്യും. 

കഅ്ബയുടെയും അഖ്സാ പള്ളിയുടെയും ചരിത്രം അതാണ് പഠിപ്പിക്കുന്നത്. മുസ്്ലിംകളോടൊപ്പം നിന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് ഈ സമുദായത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു -ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സനദ് ലഭിച്ച് പുറത്തിറങ്ങുന്ന പണ്ഡിതർ ഉന്നത പഠനത്തിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനം പണ്ഡിതരുടെ കർത്തവ്യമാണ്. മർകസ് സുന്നത്ത് ജമാഅത്തിന്റെ കേന്ദ്രമാണെന്നും അതിന് കരുത്തുപകരുന്നത് കാന്തപുരത്തിന്റെ കരങ്ങളാണെന്നും ഇ സുലൈമാൻ മുസ്്ലിയാർ പറഞ്ഞു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.

38ാം സഖാഫി ബാച്ചിലെ 479 യുവപണ്ഡിതരാണ് സദസ്സിന് വേറിട്ട കാഴ്ച പകർന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സാരഥിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മർകസ് ഗ്ലോബൽ കൗൺസിൽ സി ഇ ഒ. സി പി ഉബൈദുല്ല സഖാഫി സ്വാഗതം പറഞ്ഞു. എൻ അലി അബ്ദുല്ല പ്രമേയാവതരണം നടത്തി. കാലിഫോർണിയ ദാറുൽ ഫത്വ ചെയർമാൻ ഡോ. ശൈഖ് ബിലാൽ മുഖ്യാതിഥിയിയായി. മിഷൻ ഓഫ് മർകസ് ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി വിശദീകരിച്ചു.

Post a Comment

0 Comments