NEWS UPDATE

6/recent/ticker-posts

ജ്ഞാന്‍വാപി മസ്ജിദില്‍ പൂജ: കോടതി വിധി ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: ജ്ഞാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് സമ്മതം നല്‍കിയ കോടതി വിധി ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും വേദനാജനകമാണെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ഈ പ്രവൃത്തിയില്‍ അതീവ ദുഃഖമുണ്ട്.ഇന്ത്യയില്‍ എല്ലാവര്‍ക്കും ആരാധനയ്ക്കു സംരക്ഷണം വേണം. നിയമങ്ങള്‍ കാറ്റില്‍പറത്തി മതേതരത്വത്തിന് കോടാലി വയ്ക്കുന്ന പ്രവര്‍ത്തനം രാജ്യം ഭരിക്കുന്നവരില്‍ നിന്നോ കോടതികളില്‍ നിന്നോ ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു.

നമ്മുടെ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ട്. പ്രയാസങ്ങളും ഭിന്നതയുമുണ്ടാക്കി വര്‍ഗീയത ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത്. ആരെങ്കിലും പ്രതികരിക്കുന്നതു കണ്ട് പ്രതികരിക്കാന്‍ സമസ്ത തയാറല്ല. പറയേണ്ട സമയത്ത് ശക്തമായ ഭാഷയില്‍ പറയാന്‍ സമസ്തയ്ക്ക് കഴിയും. അതു പറഞ്ഞിട്ടുണ്ട്. ഇനിയും ആവശ്യസമയത്ത് പറയും. ബംഗളൂരുവിലെ സമസ്തയുടെ വാര്‍ഷിക പരിപാടിയെ പരിഹസിക്കുന്നവര്‍ക്ക് സമ്മേളനം നടത്തി മറുപടി പറയാണ്. സമസ്ത എവിടെ സമ്മേളനം നടത്തണമെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണ്. സമസ്തയ്ക്ക് മികച്ച റൂട്ടുണ്ട്. അത് പൂര്‍വീകരുടെ പാതയാണ്. സാധാരണക്കാരായ ഉസ്താദുമാരെ അനാവശ്യമായി പിരിച്ചുവിടുന്ന പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല പ്രാര്‍ഥന നടത്തി. ഹാഫിള് സിനാന്‍ നുറുല്ലാഹ് ഖിറാഅത്ത് നടത്തി. സമസ്ത സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് അബൂ സൈദ് അല്‍അമീര്‍ മഹ്മൂദ് ഈജിപ്ത് മുഖ്യാഥിതിയായിരുന്നു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് പി.പി ഉമര്‍ മുസ് ലിയാര്‍, ശര്‍മാന്‍ അലി അഹമ്മദ് എം.എല്‍.എ (അസം), പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു.

ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ വിഷയാവതരണം നടത്തി. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി ആമുഖ പ്രഭാഷണം നടത്തി. കെ.എം റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ഒ.പി അശ്‌റഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments