NEWS UPDATE

6/recent/ticker-posts

മലയാളിയുടെ പേരിൽ യുഎഇയിൽ ഒരു റോഡ്; അബുദാബി മെഡിക്കൽ സിറ്റിക്ക് സമീപത്തെ റോഡ് ഇനി ഡോ.ജോർജ് മാത്യു സ്ട്രീറ്റ്

അബുദാബി:  യുഎഇ മലയാളികൾക്കാകെ അഭിമാനം പകർന്ന് മലയാളിയുടെ നാമധേയത്തിൽ യുഎഇയിൽ റോഡ്. രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ അൽ ഐനിന്റെ പ്രിയ മലയാളി ഭിഷഗ്വരൻ ഡോ. ജോർജ് മാത്യുവിന്റെ പേരിലാണ്  യുഎഇ ഭരണകൂടം അബുദാബിയിലെ റോഡ് നാമകരണം ചെയ്തത്.[www.malabarflash.com] 

57 വർഷമായി യുഎഇയ്ക്ക് നൽകുന്ന സേവനങ്ങൾക്കും സംഭാവനകൾക്കുമുള്ള ആദരവായാണ് പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോ. ജോർജ് മാത്യുവിന് ഈ അപൂർവ അംഗീകാരം. അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. 

ദീഘവീക്ഷണത്തോടെ യുഎഇയ്ക്കായി പ്രവർത്തിച്ചവരെ അനുസ്‌മരിക്കാനായി പാതകൾ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്. 

രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാർഥമായ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോർജ് പറഞ്ഞു. കഷ്ടതകൾ അവഗണിച്ചാണ് യുഎഇയിലെത്തിയ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. റോഡ്,വൈദ്യതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു സഹായിക്കാനായിരുന്നു ശ്രമം. ബുദ്ധിമുട്ടുകൾ മറന്ന് രാജ്യത്തിനു വേണ്ടി നടത്തിയ സേവനങ്ങൾ തിരിച്ചറിയപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ട്.'

1967ൽ 26 –ാം വയസിൽ യുഎഇയിലെത്തിയത് മുതൽ തുടങ്ങിയതാണ് രാജ്യത്തിനായുള്ള ഡോ. ജോർജ് മാത്യുവിന്റെ പ്രവർത്തനങ്ങൾ. അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പുകൾക്കിടയിൽ മിഷനറിയായ ഒരു സുഹൃത്തിൽ നിന്ന് അൽഐന്റെ നന്മകളെയും പ്രകൃതി ഭംഗിയയെയും പറ്റി പകേട്ടപ്പോഴേ അദ്ദേഹം ഉറപ്പിച്ചു, ഇത് തന്നെ തട്ടകമെന്ന്. 

അൽ ഐനിലെ ആദ്യ സർക്കാർ ഡോക്ടർക്കായുള്ള ഭരണകൂടത്തിന്റെ തിരച്ചിലിനിടെ ജോർജ് മാത്യുവിന്റെ അപേക്ഷയെത്തി. പിന്നാലെ നിയമന അറിയിപ്പും. ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്ക് തുടങ്ങി. പിന്നീടെല്ലാം അതിവേഗം. തിരിഞ്ഞു നോക്കുമ്പോൾ അഞ്ചേമുക്കാൽ പതിറ്റാണ്ട് ദൂരം. അൽഐനും യുഎഇയ്ക്കും ഒപ്പം ഡോ. ജോർജും വളർന്നു.

അന്ന് ജനറൽ പ്രാക്ടീഷണറായാണ് സേവനം തുടങ്ങിയത്. ആൾക്കാർ എന്നെ "മത്യസ്" എന്നാണ് വിളിച്ചിരുന്നത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ വ്യക്തി പ്രഭാവം നേരിട്ട് കണ്ടറിയാനുള്ള അവസരം ജീവിതം തന്നെ മാറ്റി. രാഷ്ട്ര നിർമ്മാണത്തിൽ അദ്ദേഹം ദീർഘ വീക്ഷണത്തോടെ സ്വീകരിച്ച പല ഉദ്യമങ്ങളിലും പങ്കാളിയാകാനായത് ഏറെ അഭിമാനകരമാണ്. കാര്യങ്ങൾ പഠിക്കാനും സമൂഹത്തെ സഹായിക്കാനും നിരവധി അവസരങ്ങൾ തേടി വന്നു.

മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാൻ ഡോ.മാത്യുവിനെ ഷെയ്ഖ് സായിദ് ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചുമതലകൾ നൽകിയപ്പോൾ വിദഗ്ധ പഠനത്തിന് ഹാർവാർഡിലേക്ക് അയച്ചു. 1972-ൽ അൽ ഐൻ റീജിന്റെ മെഡിക്കൽ ഡയറക്ടർ, 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. 

യുഎഇയിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച അദ്ദേഹം എമിറേറ്റിലെ ആരോഗ്യ സേവനങ്ങളുടെ പുരോഗതിയിൽ ഗണ്യമായ സംഭാവന നൽകി. രാജ്യത്ത് ആധുനിക മെഡിക്കൽ സംസ്കാരം പ്രോത്സാഹിപ്പിച്ചു. ആരോഗ്യ മേഖയിലെ ജീവനക്കാരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സുപ്രധാന പങ്ക് വഹിച്ചു. അടുത്ത് പ്രവർത്തിച്ചവരുടെ സ്നേഹവും വിശ്വാസവും ആർജിച്ച ഡോ. മാത്യു ഇപ്പോഴും അൽഐൻ സമൂഹത്തിന് മെഡിക്കൽ വിവരങ്ങളുടെ വിലപ്പെട്ട ഉറവിടമാണ്.


അൽ നഹ്യാൻ കുടുംബത്തെ ഒന്നാകെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നു. അടുത്തിടെ അന്തരിച്ച ഷെയ്ഖ് താനൂൻ ബിൻ മുഹമ്മദ് ബിൻ ഖലീഫ അൽ നഹ്യാനുമായി (അൽഐന് മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി) ഡോ. ജോർജിനുണ്ടായിരുന്നത് മികച്ച അടുപ്പം. അദ്ദേഹത്തിനു കീഴിൽ 57 വർഷം ജോലി ചെയ്യാനായത് വലിയ ഭാഗ്യമെന്നും അതിനുള്ള അംഗീകാരം കൂടിയാകാം ഇപ്പോഴത്തെ അംഗീകാരമെന്നും അദ്ദേഹം പറയുന്നു.

സമ്പൂർണ യുഎഇ പൗരത്വം, സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവയിലൂടെ ഡോ. ജോർജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം നേരത്തെ തന്നെ ആദരിച്ചിട്ടുണ്ട്. 

പത്തു വർഷം മുൻപ് മകളുടെ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ നാട്ടിലേയ്ക്ക് മടങ്ങാൻ ആലോചിച്ചതാണ്. അപ്പോഴാണ് യുഎഇ ഭരണാധികാരികളുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും പൗരത്വം നൽകിയത്. എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സഹിതം പൗരത്വം നൽകുകയെന്ന അപൂർവ നടപടിയിലൂടെ രാജ്യത്തിനായി ഡോ. ജോർജ് നൽകിയ സംഭാവനകൾ അടയാളപ്പെടുത്തുകയായിരുന്നു യുഎഇ. സേവനങ്ങൾ അംഗീകരിക്കുന്നതിൽ രാജ്യത്തിന്റെ ഭരണാധികാരികളോട് നന്ദി പറയുകയാണ് അദ്ദേഹം. 84 –ാം വയസ്സിലും സേവന നിരതനായ ഡോ. ജോർജ് പ്രസിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിന്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഫറിനൊപ്പമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോർജ് മാത്യു വളർന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 1965ൽ എംബിബിഎസ്‌ പാസായി. പഠനം പൂർത്തിയായ ഉടൻ വിവാഹം. തിരുവല്ല സ്വദേശിനി വത്സയാണ്‌ ഡോക്ടറുടെ പ്രിയതമ. കുവൈത്തിൽ നിന്ന് ഇരുവരും ഒരുമിച്ചാണ് യുഎഇയിലേക്ക് എത്തിയത്. അൽ ഐനിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഇന്റർനാഷണൽ ലേഡീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം സജീവമാക്കിയത് വൽസയാണ്. മകൾ മറിയം (പ്രിയ) അൽ ഐൻ ഗവർണറുടെ ഓഫിസിൽ ജോലി ചെയ്യുന്നു. മാതാപിതാക്കളുടെ മരണ ശേഷം നാട് സന്ദർശിക്കാനായിട്ടില്ല.

Post a Comment

0 Comments