NEWS UPDATE

6/recent/ticker-posts

രണ്ടുമീറ്റര്‍ വരെ ഉയര്‍ന്ന തിരമാല, കള്ളക്കടലിനും സാധ്യത; കേരള തീരത്ത് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഒ.ഐ.എസ്.) അറിയിച്ചു. ഒരുമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ഐ.എന്‍.സി.ഒ.ഐ.എസിന്റെ മുന്നറിയിപ്പ്. ഇതനുസരിച്ച് കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.[www.malabarflash.com]

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബോട്ട്, വള്ളം, മുതലായ മത്സ്യബന്ധന യാനങ്ങള്‍ എന്നിവ കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും ഐ.എന്‍.സി.ഒ.ഐ.എസ്. അറിയിച്ചു. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ച് കെട്ടിയിടുന്നത് കൂട്ടിയിടിച്ച് നാശനഷ്ടമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന് തിരമാലക്കും സാധ്യതയുള്ള സാഹചര്യത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് കരയ്ക്ക് അടുപ്പിക്കുന്നതും. ആയതിനാല്‍ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസുകളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഐ.എന്‍.സി.ഒ.ഐ.എസ്. അറിയിച്ചു.

കേരളത്തിന് പുറമെ, തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐ.എന്‍.സി.ഒ.ഐ.എസ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടല്‍ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്.

Post a Comment

0 Comments