NEWS UPDATE

6/recent/ticker-posts

അബ്ദുൽ ഗഫൂർ ഹാജി വധം; 118 ഗ്രാം സ്വര്‍ണ്ണം കൂടി കണ്ടെടുത്തു, പ്രതി പണയം വെച്ചത് ഉദുമയിലെ ബാങ്കിൽ

ഉദുമ: പ്രവാസി വ്യവസായി പൂച്ചക്കാട് അബ്ദുള്‍ ഗഫൂര്‍ ഹാജി(55) വധക്കേസില്‍ പ്രതികൾ തട്ടിയ 596 പവൻ സ്വർണ്ണത്തിൽ നിന്നും  118 ഗ്രാം സ്വര്‍ണ്ണം കൂടി കണ്ടെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ കെ ജെ ജോണ്‍സണിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച അറസ്റ്റു ചെയ്ത പൂച്ചക്കാട് ബിസ്മില്ലാ റോഡിലെ പി എസ് സൈഫുദ്ദീന്‍ ബാദുഷ(33) ഉദുമയിലെ ബാങ്ക് ഓഫ് ബറോഡയില്‍ പണയം വെച്ച 118 ഗ്രാം സ്വര്‍ണ്ണമാണ് വെള്ളിയാഴ്ച്ച രാവിലെ കണ്ടെടുത്തത്.[www.malabarflash.com]

നേരത്തെ 117 പവന്‍ സ്വര്‍ണ്ണം കാസര്‍കോട് നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കേസിലെ ഏഴാം പ്രതിയാണ് പി എസ് സൈഫുദ്ദീന്‍ ബാദുഷ. ഇതോടെ ഹാജി വധത്തില്‍ ഏഴു പ്രതികളില്‍ 5 പേര്‍ അറസ്റ്റിലായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേര്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടിയിലാണ് അന്വേഷണസംഘം. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും കുടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജെ ജോണ്‍സണ്‍ പറഞ്ഞു.

2023 ഏപ്രില്‍ 14നാണ് അബ്ദുള്‍ ഗഫൂര്‍ ഹാജിയെ പൂച്ചക്കാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ. എച്ച് ഷമീന, ആണ്‍ സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്‌നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കയ്യില്‍ നിന്ന് 596 പവന്‍ സ്വര്‍ണ്ണം പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഈ സ്വര്‍ണം തിരിച്ചു നല്‍കേണ്ടി വരുമെന്ന് കരുതി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടിലെത്തി തല ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

 

Post a Comment

0 Comments