മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുന്നു. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം അടുത്ത ആഴ്ച തിയേറ്ററിൽ എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.[www.malabarflash.com]
വലിയ മാറ്റങ്ങളില്ലാതെ സിനിമയുടെ സെൻസറിങ് എങ്ങനെ പൂർത്തിയായി എന്നുള്ള അന്വേഷണം കേന്ദ്രസർക്കാർ തന്നെ തുടങ്ങിയിരുന്നു എന്നാണ് സൂചന. പ്രശ്നങ്ങൾ വഷളാവുന്നതായി സൂചന ലഭിച്ചതോടെ ആന്റണി പെരുമ്പാവൂർ നിർമാതാവ് ജി സുരേഷ് കുമാറിനെ സമീപിക്കുകയും ഈ പ്രശ്നത്തിൽ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജി സുരേഷ് കുമാറാണ് സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് സെൻസർ ബോർഡിന്റെ മുന്നിൽ സമർപ്പിക്കാൻ നിർദേശിച്ചത് എന്നാണ് സൂചന. റീ സെൻസറിങ് കഴിഞ്ഞ് സിനിമ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കും.
സിനിമയിൽ നിന്നും പതിനേഴ് രംഗങ്ങളാണ് ഒഴിവാക്കുന്നത് എന്നാണ് സൂചന. സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമ രംഗങ്ങൾ കലാപത്തിലെ ചില രംഗങ്ങൾ തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. നിർബന്ധിത റീ സെൻസറിങ് അല്ല മറിച്ച് സിനിമയുടെ നിർമാതാക്കൾ തന്നെ സ്വയം സിനിമയിൽ ചില വെട്ടിത്തിരുത്തലുകൾ നടത്തിക്കൊണ്ട് പരിഷ്കരിച്ച ഒരു പതിപ്പ് സെൻസർ ബോർഡിനു മുന്നിലേക്ക് എത്തിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളഅ അറിയിക്കുന്നത്. ഒരു വോളണ്ടറി മോഡിഫൈഡ് കോപ്പിയായിരിക്കും ആന്റണി പെരുമ്പാവൂർ സെൻസർ ബോർഡിനു മുന്നാകെ സമർപ്പിക്കുക. നാളെയും മറ്റന്നാളും സെൻസർ ബോർഡിന് അവധിയായതിനാൽ ചൊവ്വാഴ്ചയായിരിക്കും ഈ വിഷയം ഇനി സെൻസർ ബോർഡ് പരിഗണനയിൽ എത്തുക. അങ്ങനെയെങ്കിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും പരിഷ്കരിച്ച പതിപ്പ് തിയേറ്ററിൽ റിലീസ് ചെയ്യുക.
മൂന്നുമണിക്കൂറിൽ കൂടുതൽ ഉള്ള സിനിമയിൽ 17 ലധികം രംഗങ്ങൾ ഒഴിവാക്കുമ്പോൾ എങ്ങനെ അത് ആസ്വാദനത്തെ സ്വാധീനിക്കുമെന്നും ഒഴിവാക്കി കഴിയുമ്പോൾ ഉള്ള സിനിമയുടെ ദൈർഘ്യം എന്താണെന്നും കാത്തിരുന്ന് കാണേണ്ടിവരും. ഏതായാലും വിവാദങ്ങളും വിമർശനങ്ങളും എല്ലാം കണക്കിലെടുത്തുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ അത് മാറ്റാൻ നിർബന്ധിതരാവുകയായിരുന്നു. കേന്ദ്ര വാർത്താ വിനിമയ മന്ത്രി തന്നെ സെൻസർ ബോർഡിൽ ബന്ധപ്പെട്ട് സംവഭവങ്ങൾ ചോദിച്ച് അറിയുന്നതുവരെ കാര്യങ്ങൾ എത്തിയിരുന്നു.
0 Comments